പഴയ കാലത്തിലേക്ക് ഒരു തിരിച്ചുപോക്ക്.....
1996- സെപ്റ്റംബറില്‍ ആണ് ഞാന് കോയമ്പത്തൂരില്‍ എത്തിയത് ‘ആര്‍.എസ് പുരത്തിനടുത്തുള്ള സിദ്ധിവിനായകര്‍ സ്ട്രീറ്റില്‍ ആണ് ഞങ്ങളുടെ വീട്,വീട്ടില്തന്നെയായിരുന്നു ഞങ്ങളുടെ ‘പട്ടറ’ (സ്വര്ണ്ണപണി ചെയ്യുന്ന സ്ഥലം).ഒരു വലിയ ഫ്ലാറ്റ് എന്നുപറയാം,3 വീടുകള്‍ അതില്‍ ഉണ്ടായിരുന്നു.താഴത്തെ നിലയില്‍ ഉള്ള വീട്ടില്‍ ആയിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. 2 ബെഡ്റൂമും,ഒരു വലിയ ഹാളും
അടങ്ങുന്നതായിരുന്നു ആ വീട്.
ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാന്,എന്റെ അനുജന്‍,മണികണ്ടന്‍(മാമന്‍റെമകന്‍ ) സുഹൃത്തുക്കളും അയല്വീട്ടുകാരുമായ യശോദരന്‍,ശിവേട്ടന്‍,ശശി(ഇവര്‍ മൂവരും ജ്യേഷ്ടാനുജന്മാര്‍).സ്റ്റീല്‍ഫാബ്രിക്കേഷന്‍ പണിയൊക്കെ ഉപേഷിച്ച് കുലത്തൊഴിലായ സ്വര്ണ്ണപണി ചെയ്യാന്‍ ഇറങ്ങിപുറപ്പെട്ടതാണ് ഞങ്ങള്‍.രാവിലെ തുടങ്ങുന്ന പണി തീരുന്നത് ചിലപ്പോള്‍ രാത്രി ഏറെ വൈകിയായിരിക്കും.ജോലിചെയ്യാന്‍ വേണ്ടി ഹാള്‍ ഞങ്ങള്‍ സജ്ജ്മാക്കിയിട്ടുണ്ട്.എപ്പോഴും 4 കിലോയോളം സ്വര്ണ്ണം ഞങ്ങളുടെ പട്ടറയില്‍ എപ്പോഴും ഉണ്ടാകും.ആര്‍.എസ് പുറത്തെ പ്രസിദ്ധമായ ഭരണി ജ്യുവലറിയുടെ ആഭരണങ്ങള്‍ ആണ് ഞങ്ങള്‍ തയ്യാറാക്കിയിരുന്നത്.
സന്തോഷകരമായ ആ ജീവിതത്തില്‍ പൊടുന്നനെയാണ് കാറും,കോളും നിറച്ചു ആ സംഭവങ്ങള്‍ അരങ്ങേറിയത്. 1998-ഫെബ്രുവരി 14 എന്നത്തെയും പോലെതന്നെ ഞങ്ങള്‍ ജോലി തുടര്ന്നു,രാവിലെമുതല്‍ വളരെ തിരക്കായിരുന്നു.തലേന്ന് താമസിച്ചാണ് എല്ലാവരും ഉറങ്ങിയത്,എങ്കിലും രാവിലെതന്നെ എല്ലാവരും എഴുന്നേറ്റു ജോലി തുടര്ന്നു. ഞങ്ങളുടെ പണിതീര്ത്തു പിറ്റേന്ന് കടയ്ക്കു കൊടുക്കേണ്ടതാണ്,എല്ലാവരുംഅതിന്റെ തിരക്കില്‍ ആയിരുന്നു.ഉച്ചയൂണ് കഴിച്ചു എല്ലാവരും ജോലിതുടര്ന്നു.പുറത്തു നടക്കുന്ന കാര്യങ്ങള്‍ ഞങ്ങളാരും അറിയുന്നുണ്ടായിരുന്നില്ല.അനുജന്‍ 4മണിയോടെ പുറത്തുഉരുപ്പടികള്ക്ക് കളര്‍ചെയ്യാന്‍ വേണ്ടിപോയി.മൂന്നുനാല്
ദിവസമായി തുടരുന്ന വിശ്രമമില്ലാത്ത ജോലികാരണം എല്ലാവരും നന്നേ ക്ഷീണിതരായിരുന്നു.
വൈകുന്നേരസമയമായതിനാല്‍ ഞാന് ഒരു ചായകുടിക്കുവാന്‍ വേണ്ടി പുറത്തേയ്ക്കിറങ്ങി.അപ്പോഴാണ് അനുജന്‍ പെട്ടെന്ന് സൈക്കിളില്‍ പാഞ്ഞെത്തുന്നത്.റെയില്‍വേസ്റ്റേഷനില്‍ ബോംബ്പൊട്ടിയെന്നും,റോഡിലെല്ലാം പോലീസ് ഇറങ്ങി ആള്ക്കാരെ ഓടിക്കുന്നെന്നും അവന്പറഞ്ഞു.ഞാന് പെട്ടെന്നുതന്നെ അവനെയുംവിളിച്ചു റൂമിലേക്കോടി,എല്ലാവരെയും വിവരം അറിയിച്ചു.അപ്പോഴേയ്ക്കും വീണ്ടും നടുക്കമുണര്ത്തുന്ന സ്പോടനശബ്ധങ്ങള് ഇടവിട്ട് കേള്‍ക്കുന്നുണ്ടായിരുന്നു.
പെട്ടെന്നുതന്നെ പണിതീര്ന്നതും,തീരാത്തതുമായ എല്ലാ ഉരുപ്പടികളും
എടുത്തു പ്രത്യേകം പൊതിഞ്ഞു. അപ്പോള്‍ എല്ലാവരും ആകെ പരിഭ്രാന്തിയില്‍ ആയിരുന്നു,അങ്ങനെയായിരുന്നു
അവിടുത്തെ സ്ഥിതിവിശേഷം.തമിഴന്മാരായ ആള്‍ക്കാര്‍ പെട്ടെന്ന് പ്രകോപിതരാകും,കണ്ണില്‍
കണ്ടതെല്ലാം തച്ചുടയ്ക്കുക,അല്ലെങ്കില്‍ ഉപദ്രവിക്കുക എന്നതാണ് അവരുടെ
സിദ്ദാന്തം.എല്ലാവരുംകൂടി എല്ലാ സാധനങ്ങളും എടുത്തു ബനിയന്‍തുണിയില്‍ പൊതിഞ്ഞ്
അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പാത്രങ്ങളില്‍വച്ച്,അതില്‍ ചാക്കിലുണ്ടായിരുന്ന
അരിയും,പച്ചക്കറികളും, കുടഞ്ഞിട്ട് നിറച്ചുവച്ചു.ചിലത് ഉമിയിലും,കരിയിലും
പൂഴ്ത്തി.
നഷ്ട്ടപെട്ടാല്‍
കുടുംബം വിറ്റാല്പോലും ഉണ്ടാക്കാന്‍ പറ്റാത്തത്ര കാശുവേണം,അന്ന് സ്വര്‍ണ്ണം
ഗ്രാമിന് 350രൂപയാണ് വില.പണത്തിന്‍റെ വിലയും അത്രത്തോളം.മീന്‍മേടിക്കണമെങ്കിലും
സ്വര്‍ണ്ണം വില്‍ക്കണം,ബീഡിവലിക്കണമെങ്കിലും സ്വര്‍ണ്ണം വില്‍ക്കണം.സ്വര്‍ണ്ണപണിക്കാരന്റെ
ജീവിതമാര്‍ഗ്ഗങ്ങള്‍ എല്ലാംതന്നെ സ്വര്‍ണ്ണത്തെ ചുറ്റിപറ്റിയായിരുന്നു(പണിക്കൂലി
ഇനത്തിലുള്ള തുക ആറുമാസത്തില്‍ ഒരിക്കല്‍മാത്രമേ കണക്കുകൂട്ടി കടയില്‍ നിന്നും കിട്ടുകയുള്ളൂ...).1കിലോ
സ്വര്‍ണ്ണം പണിഞ്ഞാല്‍ അന്ന് 70ഗ്രാം സ്വന്തമായി കിട്ടുമായിരുന്നു.പുറത്തെചിലവുകള്‍
കഴിഞ്ഞാല്‍ 50 ഗ്രാം കയ്യിലിരിക്കും.എല്ലാ കാര്യങ്ങളും ഭംഗിയായിത്തന്നെ നടക്കുന്ന
സമയം.കോയമ്പത്തൂരില്‍ 8 മാസത്തോളം ഞാന്‍ ശിവേടന്റെ കൂടെ ശിഷ്യനായി പണിപഠിച്ചു,അതിനുശേഷം
ചേട്ടന്‍ സ്വന്തമായി എന്നെ പണിഏല്‍പ്പിച്ചു.അന്നെനിക്ക് വയസ്സ് 23,ജീവിതം ഒരു
ആഘോഷമാക്കുമായിരുന്ന സമയം.വീട്ടില്‍ വലിയ അല്ലലില്ല,ഞങ്ങള്‍ രണ്ടു മക്കള്‍
ജോലിചെയ്യുന്നു.ഈ ചെറിയ പ്രായത്തില്‍ എന്ത് സമ്പാദിക്കാന്‍ എന്നായിരുന്നു ചിന്ത.
ഞങ്ങളെല്ലാവരും
വീടുംപൂട്ടി പുറത്തിറങ്ങി,അപ്പോഴെല്ലാം ഇടിമുഴക്കം കണക്കെ സ്പോടനശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു.പ്രായത്തിന്റെ
അറിവില്ലായ്മ ആയിരിക്കാം,അതൊക്കെ കാണാനും,കേള്‍ക്കാനും മനസ്സ് വെമ്പല്‍കൊള്ളുകയായിരുന്നു.പക്ഷെ
ഒരു വേദന അപ്പോഴും എന്നില്‍ അവശേഷിച്ചിരുന്നു.
‘ലത’അവള്‍
ഇനിയും കോളേജില്‍ നിന്നും തിരികെയെത്തിയിട്ടില്ല.എന്റെ വീടിന്റെ നേരെ എതിര്‍വശത്ത്
താമസിച്ചിരുന്ന മലയാളികുടുംബത്തിലെ ഇളയപെണ്‍കുട്ടി.വൈക്കത്തുനിന്ന് വര്‍ഷങ്ങള്‍മുന്‍പ്
കോയമ്പത്തൂരില്‍ കുടിയേറിയ സ്വര്‍ണ്ണപണിക്കാര്‍,നല്ല സാമ്പത്തികമുള്ള കുടുംബം.അവളുടെ
വീട്ടില്‍ ആകെബഹളം,അവളുടെ അച്ഛനും,ചേട്ടനും അവളെ തിരഞ്ഞു പോയിരിക്കുകയാണ്.അവള്‍
കാണാന്‍ സുന്ദരിയായിരുന്നു,എനിക്ക് അവളെ വലിയ ഇഷ്ടമായിരുന്നു,അവള്‍ക്കും
അങ്ങനെത്തന്നെയായിരുന്നു.അവളുടെ വീട്ടില്‍ ചേച്ചിക്ക് ഞങ്ങളുടെ ഇഷ്ടത്തെകുറിച്ചു അറിയാമായിരുന്നു.എന്റെ
വീടിന്റെ മുകളില്‍ താമസിച്ചിരുന്ന,ആലപ്പുഴയുള്ള രമേഷേട്ടനാണ് ലതയുടെ ചേച്ചിയെ
വിവാഹം കഴിച്ചിരുന്നത്.രമേഷേടന്റെ സഹോദരിയെ വിവാഹം കഴിച്ചിരുന്നത് ലതയുടെ മൂത്ത
സഹോദരന്‍ ആയിരുന്നു.മാറ്റകല്യാണം ആയിരുന്നു.അങ്ങനെ ചേച്ചിയെ കാണാനായി അവള്‍
മിക്കവാറും ലത ഞങ്ങളുടെ ഫ്ലാറ്റില്‍ എത്തുക പതിവായിരുന്നു. അവളുടെ കണ്ണുകള്‍ വളരെ
മനോഹരമായിരുന്നു,വലിയ തിളങ്ങുന്നകണ്ണുകള്‍ അതിന്റെ വശ്യത എന്നെ അവളിലേക്ക് ആകര്‍ഷിക്കുകയായിരുന്നു.
അവളുടെ വീടിന്റെ
രണ്ടാംനിലയിലെ ഞങ്ങളുടെ വീടിനു അഭിമുഖമായുള്ള ബാല്‍ക്കണിയില്‍ എല്ലാദിവസവും
വൈകുന്നേരങ്ങളില്‍ അവളെത്തും.ഞങ്ങളുടെ ആശയവിനിമയം കണ്ണുകള്‍കൊണ്ടും,ഭാവങ്ങള്‍കൊണ്ടും
പങ്കുവയ്ക്കുമായിരുന്നു.അവളെ ഒരു ദിവസംപോലും കാണാതിരിക്കാന്‍ എനിക്ക്
കഴിയുമായിരുന്നില്ല.അതായിരുന്നു എന്റെ അപ്പോഴത്തെ അവസ്ഥ. മൂട്ടില്‍
തീപിടിച്ചതുപോലെ ഞാന് അങ്ങോട്ടും,ഇങ്ങോട്ടും നടന്നു,എന്റെ വിഷമം ഞാന്‍ ആരോട്
പങ്കുവയ്ക്കും,അനിയനും യശോദരനും മാത്രമേ അറിയൂ,ഞങ്ങള്‍ പരസ്പരം സ്നേഹമാണെന്ന
വിവരം....! അവരോടു ഞാന്‍ എങ്ങനെ എന്റെ ഈ വിഷമം പറയും.
അവള്‍ രാവിലെ
കോളേജിലേക്ക് പോകുന്നത് അച്ഛന്റെ ബൈക്കില്‍ ആണ്,അതിനു പിറകെതന്നെ ഞാനും എന്റെ
സൈക്കിളുമായി പിറകെ വച്ചുപിടിക്കും,പിന്നെ ബസ്സ്‌സ്റ്റാന്റില്‍ നിന്നും അവളുടെ
ബസ്സ് പുറപ്പെട്ടതിനു ശേഷമേ ഞാന്‍ തിരിച്ചു റൂമിലേക്ക് പോകുമായിരുന്നുള്ളൂ.ആ
സുദിനങ്ങളള്‍ ഇപ്പോഴും,ഒരുനല്ല കാലഘട്ടത്തിന്‍റെ ഓര്‍മ്മയായി എന്നില്‍ ഇന്നും
നിറങ്ങള്‍ചാര്‍ത്തുന്നു.
ഒടുവില്‍ എന്റെ
ആകാംഷയ്ക്കും,കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട് അവള്‍വന്നു.പ്രശ്നങ്ങള്‍
നടന്നതുമൂലം കുട്ടികളെയെല്ലാം കോളേജില്‍ തന്നെ നിര്‍ത്തുകയായിരുന്നു.വീട്ടുകാര്‍
എത്തിയാണ് എല്ലാവരെയും കൂട്ടികൊണ്ട് പോയത്.അവളുടെ നോട്ടം എന്നിലേക്ക്
പാറിവീണപ്പോള്‍ എനിക്കുണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു.
അപ്പോള്‍സമയം ഏകദേശം
ഏഴിനോടടുത്തു,എങ്ങും വിളക്കുകള്‍ തെളിഞ്ഞു. ടി.വിയില്‍ സ്പോടനങ്ങളെകുറിച്ച് ന്യൂസ്
ഒന്നും കാണിക്കുന്നുമില്ല,ജനങ്ങള്‍ പരിഭ്രാന്തരാകാതിരിക്കാന്‍ വേണ്ടി
പ്രാദേശികകേബിള്‍ കണക്ഷനുകള്‍ എല്ലാം ബ്ലോക്ക് ചെയ്യുകയായിരുന്നു എന്ന് പിന്നീട്
അറിഞ്ഞു. ജനങ്ങള്‍ എല്ലാം കൂട്ടത്തോടെ വീട്നു പുറത്തു നിലയുറപ്പിച്ചു
കഴിഞ്ഞിരുന്നു. കുട്ടികള്‍,അമ്മമാര്‍ എല്ലാവരും പരിഭ്രാന്തിയില്‍,കടകളെല്ലാം
നേരത്തെതന്നെ അടച്ചിട്ട്ടു എല്ലാവരും തങ്ങളുടെ വീടണഞ്ഞിരിക്കുന്നു. അപ്പോള്‍ ഒരു
പോലീസ് വാഹനത്തില്‍ മുന്നറിയിപ്പുമായി വന്നു.ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ആരും
വീടിനുള്ളില്‍ ഇരിക്കരുതെന്നും,പുറത്തു റോഡുകളിലോ,തുറസ്സായ
സ്ഥലങ്ങളിലേക്കോമാറണമെന്നും ആയിരുന്നു അറിയിപ്പ്.
ഞങ്ങള്‍,വീടുതുറന്നു
പായും മറ്റു അവശ്യ സാധനങ്ങള്‍ ഒക്കെയെടുത്തുകൊണ്ട് പുറത്തുവന്നു,റോഡില്‍
ഇരുപ്പുതുടര്‍ന്നു.എല്ലാ റോഡുകളും ജനങ്ങളെകൊണ്ട് നിറഞ്ഞു ,ചെറിയകുട്ടികളുടെ
കാര്യമായിരുന്നു പരിതാപകരം.രാത്രി ഇരുട്ടിയും അതെ നിലതന്നെ തുടര്‍ന്ന്.ചിലരൊക്കെ
തിരിച്ചു വീടിനുള്ളിലേക്കുതന്നെ പോയി.ഒരു വാര്‍ത്തകളും പുറത്തുവരുന്നില്ല.അങ്ങനെ
അന്നത്തെരാത്രി ഞങ്ങള്‍ റോഡില്‍ കഴിച്ചുകൂട്ടി.
കാലത്തുതന്നെ
പത്രം നോക്കിയപ്പോള്‍ ആണ് തലേന്നുനടന്ന സംഭവങ്ങളുടെ ആഴം എനിക്ക് മനസ്സിലായത്,എങ്ങും
അക്രമം വ്യാപിക്കുന്നു.1997-ല്‍ നടന്ന സംഭവങ്ങളുടെ ബാക്കിയാണത്രേ ഇന്നലെ നടന്ന
സംഭവവികാസങ്ങള്‍. നവംബര്‍-29-നു ആയിരുന്നു ആ സംഭവം,കോയമ്പത്തൂര്‍
ഉക്കടത്തുബസ്റ്റാന്റില്‍ മുന്‍പിലുള്ള ട്രാഫിക്ക്പോലീസുകാരന്‍ ശേല്‍വരാജിനെ ചില
മുസ്ലിംസംഘടയില്‍പെട്ടവര്‍ വെട്ടികൊലപ്പെടുത്തി. ഡിസംബര്‍ ഒന്നിനായിരുന്നു ആ സംഭവം
അതിന്റെ തുടര്‍ച്ചയായി എങ്ങും അക്രമവും,കൊലപാതകവും അരങ്ങേറി,ആ അക്രമത്തില്‍ 18-ഓളം
മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടു.
പുറത്തിറങ്ങാന്‍
വയാത്തഅവസ്ഥ,ഞങ്ങളില്‍ ഒരാള്‍ എപ്പോഴും വീട് പുറത്തുനിന്നു പൂട്ടി വീടിനു മുകളിലെ
ടെറസ്സില്‍ ആരെങ്കിലും വരുന്നുണ്ടോ എന്നറിയാന്‍ കാവല്‍നില്‍ക്കുമായിരുന്നു.പ്രശ്നങ്ങള്‍
ഉണ്ടായ അന്നുതന്നെ കടയില്‍നിന്നും സാധനങ്ങള്‍ എല്ലാംവാങ്ങി സ്റ്റോക്ക്
ചെയ്തിരുന്നു.അതിനാല്‍ വീടിനുള്ളില്‍ത്തന്നെ ആഹാരംഉണ്ടാക്കി എല്ലാവരും കഴിക്കും.
ടെറസ്സില്‍
നിന്നുനോക്കിയാല്‍ പലയിടത്തും അക്രമികള്‍ തീയിട്ടഭാഗത്ത് കറുത്ത പുകച്ചുരുളുകള്‍
ഉയരുന്നത് കാണാം.വീടുകളില്‍ കയറി ഏതുമതക്കാരന്‍ എന്ന് തുണിയുരിഞ്ഞു നോക്കിയശേഷം
ആയിരുന്നു ആക്രമിച്ചിരുന്നത്.പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്,എല്ലാവര്ക്കും
പുറത്തിറങ്ങാന്‍ ഭയം,ഒരു ബോംബെകലാപത്തിന്‍റെ പുനരാവിഷ്കാരം എന്നുതോന്നത്തക്ക രീതിയില്‍
ആയിരുന്നു അവിടെ നടന്ന അക്രമപരമ്പരകള്‍.മൂന്നു ദിവസത്തോളം ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു,പിന്നീട്
പതുക്കെപ്പതുക്കെ കെട്ടടങ്ങി.
പുറത്തു
പോലീസുകാര്‍ റോന്തുചുറ്റുന്നുണ്ട്,എങ്കിലും ഞാന്‍ സൈക്കിളുമെടുത്തു പതുക്കെ
പുറത്തിറങ്ങി.മെയിന്‍റോഡുകളിലൂടെ പോകാതെ ചെറിയ റോഡുകളിലൂടെയും,സന്തുകളിലൂടെയും
കടവീഥിയിലെത്തി,വളരെ തിരക്കുകുറവു,ചിലയിടങ്ങളില്‍ അതിരടിപ്പട(റാപ്പിഡ് ആക്ഷന്‍
ഫോര്‍സ്)കൂട്ടമായി നിലയുറപ്പിച്ചിരിക്കുന്നു,മറ്റുചിലയിടത്തു പോലീസിന്‍റെ
റോന്തുചുറ്റല്‍.ഉള്ളില്‍ ഭയത്തോടെ ഞാന്‍ കത്തിയെരിഞ്ഞ ശോഭകോമ്പ്ലെക്സ്(അന്നത്തെ
കോയമ്പത്തൂരിലെ ഇല്ലവും വലിയ തുണിക്കടകളില്‍ ഒന്ന്)മുന്നില്‍ നില്‍ക്കുമ്പോള്‍
പുറകില്‍നിന്നു ഒരു പോലീസുകാരന്‍ തോക്കിന്റെ പാത്തികൊണ്ട് എന്റെ തോളില്‍കുത്തി
എന്നെ വിരട്ടിയോടിച്ചു.ഞാന്‍ അവിടെനിന്നും പാഞ്ഞു.
കത്തിയെരിയുന്ന കടകള്‍,അരിയും മറ്റു
സാധനങ്ങളും കത്തിയെരിഞ്ഞ രൂക്ഷഗന്ധം എങ്ങും നിരഞ്ഞിരിക്കുന്നു,മിക്കവാറും എല്ലാ കടകളും
കൊള്ളയടിക്കപെട്ടിരിക്കുന്നു.മനസ്സിനെ തളര്‍ത്തുന്ന പലകാഴ്ച്ചകളും അവിടെ എനിക്ക്
കാണാന്‍കഴിഞ്ഞു.എത്രയോ കുടുംബങ്ങള്‍ അനാഥമാക്കപെട്ടുകഴിഞ്ഞിരിക്കുന്നു.മനുഷ്യത്ത്വം
തൊട്ടുതീണ്ടിയിട്ടിലാത്ത നരാധമന്മാര്‍ അഴിഞ്ഞാടിയതിന്റെ ബാക്കിപത്രമായി
കോയമ്പത്തൂര്‍ നഗരം അപ്പോഴേയ്ക്കും മാറികഴിഞ്ഞിരുന്നു.
ആ വേദനയില്‍നിന്നും
മുക്തിയായി,ജനങ്ങള്‍ വരുന്നതിനുമുന്പാണ് അടുത്ത പ്രഹരം എല്പ്പിച്ചുകൊണ്ട് വീണ്ടും
ബോംബുസ്പോടനങ്ങള്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.എല്ലാം വീണ്ടും എല്ലാസ്ഥലങ്ങളിലും
അക്ക്രമം ന്ടാകുന്നതിന്റെ റിപ്പോര്‍ട്ടുകള്‍.ഞങ്ങള്‍ എല്ലാവരും നാട്ടിലേക്ക് പോകാന്‍
തീരുമാനിച്ചു.ട്രെയിനുകള്‍ എല്ലാം റദ്ദുചെയ്തിരിക്കുന്നു.ബസ്സുകള്‍
ഓടുന്നില്ല,ഉക്കടത്ത്നിന്നും പാലക്കാട്ടെയ്ക്ക് ബസ്സുകളും,ടാക്സികളും
ഇല്ല,പിന്നെന്തു ചെയ്യും...?
എല്ലാവരും ആകെ വിഷമത്തിലായി.അന്നത്തെ
പകല്‍ ഞങ്ങള്‍ പുറത്തിറങ്ങാതെ വീടിനുള്ളില്‍ത്തന്നെ കഴിച്ചുകൂട്ടി.ആര്‍ക്കും
നാട്ടിലേക്ക് പോകാനുള്ള മറ്റുവഴികള്‍ ഒന്നുംതന്നെ അറിയില്ല.വൈകുന്നേരം ശിവേട്ടന്റെ
പരിചയത്തിലുള്ള ഒരു ടാക്സിക്കാരന്‍ ഞങ്ങളെ കേരളത്തിന്‍റെ ബോര്‍ഡെര്‍ ആയ
ആനകട്ടിയില്‍ എത്തിക്കാമെന്നും,അവിടെനിന്നും ഞങ്ങള്‍ക്ക് പാലക്കാട്ടെയ്ക്ക്
ബസ്സുകിട്ടുമെന്നും പറഞ്ഞു
.
അന്ന് അവള്‍ ചേച്ചിയുടെ വീട്ടില്‍ വന്നപ്പോള്‍
ഞങ്ങള്‍ ടെറസ്സില്‍ കണ്ടു ഞാന്‍ നാട്ടിലേക്ക് പോകുന്നകാര്യം ലതയോട് പറഞ്ഞു, അവളുടെ കണ്ണുകള്‍
നിറയുന്നതായി എനിക്ക് തോന്നി....! പെട്ടെന്നുള്ള എന്റെ നാട്ടിലേക്കുള്ള യാത്ര അവളെ
അമ്പരപ്പിച്ചിട്ടുണ്ടാകണം.എല്ലാവരും നാട്ടിലേക്ക് പോകുമ്പോള്‍ എനിക്ക്മാത്രമായി
അവിടെ നില്‍ക്കാന്‍ കഴിയില്ലല്ലോ......! ഞാന്‍ അവളെ എന്റെ അവസ്ഥ അറിയിച്ചു,ഇത്രയും
പ്രശ്നംനടക്കുന്ന സമയത്ത് ഞാന്‍ ഒറ്റയ്ക്ക് അവിടെ നില്‍ക്കുമ്പോള്‍ വീട്ടില്‍
എല്ലാവരും വളരെയധികം വിഷമിപ്പിക്കും.അവളുടെ അടുത്തു അച്ഛന്‍,ആമ്മ,ചേട്ടന്‍,ചേച്ചി,ബന്ധുക്കള്‍
എല്ലാവരുമുണ്ട്.ഞങ്ങളുടെ കാര്യമോ.....? ഞങ്ങള്‍ കുറെ ചെറുപ്പക്കാര്‍,ബാണ്ടുക്കലെല്ലാം
നാട്ടില്‍ അവരെല്ലാം വിഷമിക്കില്ലേ......? ഞാന്‍ അവളെ കാര്യങ്ങള്‍ പറഞ്ഞു
മനസ്സിലാക്കി.അവള്‍ എല്ലാം തലകുലുക്കി സമ്മതിച്ചു. പ്രശ്നങ്ങള്‍ തീര്‍ന്നാലുടന്‍
ഞാന്‍ തിരിച്ചുവരും എന്ന് പറഞ്ഞു ഞാന്‍ അവളെ പറഞ്ഞയച്ചു.അവള്‍ സങ്കടത്തോടെ
പോകുന്നത് ഞാന്‍ നോക്കിനിന്നു.
അങ്ങനെ
അന്നുരാത്രി ഞങ്ങളെ തടസ്സങ്ങളൊന്നുമില്ലാതെ ആനക്കട്ടിയില്‍ആ ടാക്സിക്കാരന്‍
കൊണ്ടുവിട്ടു.കാലത്തുതന്നെ മണ്ണാര്‍ക്കാട് വഴി ഞങ്ങള്‍ പാലക്കാട്ടെത്തി.അവിടെ
നിന്ന് കൊല്ലത്തിനുള്ള വണ്ടിയില്‍ കയറി.വൈകുന്നേരമായപ്പോള്‍ ഞങ്ങള്‍
വീട്ടിലെത്തി,എല്ലാവരും ഞങ്ങളുടെ വിവരങ്ങള്‍ അറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു. അന്ന്
വീടിനടുത്ത് ഫോണ്‍ ഉണ്ടായിരുന്നത് കിഴക്കേതിലെ തോമസച്ചായന്
മാത്രമായിരുന്നു.അത്യാവശ്യകാര്യങ്ങള്‍ക്കൊക്കെ ഞങ്ങള്‍ അന്ന് അവിടെയാണ് വിളിക്കാറ്
പതിവ്.അച്ചായനോട് നേരത്തെവിളിച്ചു പറയും,പിന്നെ വിളിക്കുമ്പോള്‍ വീട്ടില്‍നിന്നും
അപ്പോഴേയ്ക്കും അമ്മ വന്നു നില്‍ക്കാറുണ്ടായിരുന്നു.ഇന്ന് ഓരോ ആള്‍ക്കും
രണ്ടും,മൂന്നും ഫോണും,മൊബൈലും ആയില്ലേ
.
കാലം അത്രയ്ക്ക് മാറിയിരിക്കുന്നു,എങ്കിലും
എനിക്കിഷ്ടം പഴയകാലം തന്നെയാണ്.എന്ത് രസമായിരുന്നു,കേരളത്തിനു വെളിയില്‍
കമ്പനികളിലെ പോസ്റ്റ്‌ബോക്സുകളില്‍ ആഴ്ചകളില്‍ വന്നെത്തുന്ന
വീട്ടിലെയും,ബന്ധുക്കളുടെയും,കൂട്ടുകാരുടെയും കത്തിനുള്ള കാത്തിരുപ്പ്.കത്തുകള്‍
കൊണ്ടിടുന്ന തടിപെട്ടിയില്‍ കത്ത് കണ്ടെടുക്കാനുള്ള വെപ്രാളത്തോടെയുള്ള തിരയല്‍.തനിക്കു
കത്തുകളൊന്നും ഇല്ലെന്നറിയുമ്പോഴുള്ള മനസ്സിലുണ്ടാകുന്ന വേദന അതിനൊക്കെ സ്നേഹത്തിന്റെയും,ബന്ധങ്ങളുടെയും
ഇഴയടുപ്പങ്ങള്‍ഉണ്ടായിരുന്നു.ഇന്ന് അതൊക്കെ പൊയ്പോയിരിക്കുന്നു.ഇപ്പോഴേതു നിമിഷവും
വിരല്‍തുമ്പ് കുത്തിയാല്‍ എല്ലാവരും മുന്നില്‍ വന്നുനിറയും,ആര്‍ക്കും ആരെയും
കാത്തിരിക്കാന്‍സമയമില്ല.ഇന്ന് എല്ലാ മനുഷ്യരും ചലിക്കുന്ന യന്ത്രങ്ങളായി മാറിയിരിക്കുന്നു,ആര്‍ക്കും
ജീവിതം വേണ്ടവിധം ആസ്വദിക്കുവാന്‍ കഴിയുന്നില്ല.എല്ലാവരും ജീവിതം എങ്ങനെയെങ്കിലും
ജീവിച്ചുതീര്‍ക്കുവാനുള്ള നെട്ടോട്ടത്തില്‍ ആണ്.
ഒരാഴ്ചയ്ക്ക്ശേഷം
പാലക്കാട്ട് തത്തമംഗലത്തുള്ള മധുവേട്ടന്‍ വിളിച്ചു,ഇപ്പോള്‍ പ്രശ്നങ്ങള്‍ എല്ലാം
ശാന്തമായെന്നും,നമുക്ക് ജോലിയൊക്കെ
തുടങ്ങാമെന്നും പറഞ്ഞു.അങ്ങനെ ഞങ്ങള്‍ വീണ്ടും തിരിച്ചു കോയമ്പത്തൂരിലേക്ക്
പോയി.അവിടെയുള്ള ആള്‍ക്കാര്‍ക്ക് ഭീതി വിട്ടകന്നിട്ടുണ്ടായിരുന്നില്ല.പകല്‍സമയം
മാത്രമേ ഞങ്ങള്‍ ഉരുപ്പടികളുമായി പുറത്തു കടയ്ക്കു പോകുമായിരുന്നുള്ളൂ,അതും
വളരെയധികം സൂക്ഷിച്ച് ആണ് പോയിരുന്നത്.
എന്റെ മുഖത്തു
താടിരോമങ്ങള്‍ വളര്‍ന്നുതുടങ്ങിയിരുന്നു.എന്നിലെ ഒരു അലങ്കാരമായി അതിനെ
കൊണ്ടുനടക്കാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു.അങ്ങനെ അപ്രാവശ്യം നാട്ടില്‍
എത്തിയപ്പോള്‍ എനിക്ക് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു പേരു നല്‍കി,’സ്വാമി’,ഇപ്പോഴും
ആ പേര് നാട്ടില്‍ പ്രസിദ്ധം.
തിരിച്ചു
കോയമ്പത്തൂരില്‍ റൂമില്‍ എത്തിയതിനുശേഷം എന്നെ കാണുമ്പോള്‍ അവള്‍ വളരെ പരിഭവത്തോടെ
ആയിരുന്നു നോക്കിയിരുന്നത്. എന്നെ കാണുവാന്‍ അവള്‍ കൂട്ടാക്കിയിരുന്നില്ല എന്ന്
തോന്നും എപ്പോള്‍ നാട്ടില്‍ പോയിട്ട് തിരികെയെത്തിയാലും അങ്ങനെയാണ്.കുറെദിവസങ്ങള്‍
കാണാതിരുന്നത്തിലുള്ള സങ്കടവും,പിണക്കവും എല്ലാം അതിലുണ്ട്.പിന്നെ ഒന്നുരണ്ടു
ദിവസങ്ങള്‍ കഴിയുമ്പോള്‍ ഞാനും പിണക്കം അഭിനയിച്ചു നടക്കും അപ്പോള്‍ വീണ്ടും
പഴയരീതിയില്‍ അവളുടെ സ്നേഹംനിറഞ്ഞ നോട്ടവും,സംസാരവും തുടരും.അത് തന്നെ ഒരു
രസമായിരുന്നു,പ്രണയത്തിന്റെ തീഷ്ണത അപ്പോഴാണ് എനിക്ക് ശരിക്കും
അനുഭവപെട്ടിരുന്നത്.രാത്രി ഏറെ വൈകിയാലും എന്നെ കാണാതെ,യാത്രപറയാതെ അവള്‍ ഉറങ്ങാന്‍
കൂടി പോകാറില്ല അതുവരെ എന്റെ വീടിനു അഭിമുഖമായുള്ള ബാല്‍ക്കണിയില്‍ പഠിക്കുന്ന
വ്യാജേന അവള്‍ ഉണ്ടാകുമായിരുന്നു.ആ സമയങ്ങളില്‍ പണികള്‍തീര്‍ത്ത് ഞാന്‍ വീടിന്റെ
ടെറസ്സിലേക്ക് പോകും,അവളെ കാണുക അതുതന്നെ ലക്ഷ്യം.റൂമിലിരുന്നാല്‍ ആംഗ്യഭാഷ
നടക്കില്ല മറ്റുള്ളവര്‍ കാണും,അതിനാലാണ് മുകളിലേക്ക് പോകുന്നത്.കാര്യങ്ങള്‍
എല്ലാവര്ക്കും അറിയാമെങ്കിലും മറ്റുള്ളവരുടെ മുന്നില്‍വച്ചു അങ്ങനെ ചെയ്യുന്നത്
മോശമല്ലേ.......?
കോയമ്പത്തൂര്‍
വീണ്ടും സമാധാനത്തിലേക്ക് തിരിച്ചുവന്നു.എല്ലാം പഴയപടി ആയെന്നു
തോന്നിത്തുടങ്ങിയിരുന്നു.പക്ഷെ ആ പ്രശ്നങ്ങള്‍ ഞങ്ങളുടെ ജോലിയും വളരെ ബാധിച്ചു,പട്ടറകളില്‍
പണികള്‍ കുറഞ്ഞു.അക്രമസമയത്ത് ഒരുപാട് പേരുടെ പട്ടറയില്‍ നിന്നും സ്വര്‍ണ്ണവും,പണവും
കൊള്ളയടിക്കപെട്ടു.അങ്ങനെ ഉരുപ്പടികള്‍ തിരിച്ചു കടയ്ക്ക് കൊടുക്കാന്‍ കഴിയാതെ
പലരും നാടുവിട്ടു.ചിലര്‍ ആ ജോലിതന്നെ ഉപേക്ഷിച്ചു.പലരും ബാദ്ധ്യതക്കാരായിമാറി.ഇങ്ങനെയുള്ള
കാരണങ്ങളാല്‍ ഞങ്ങളുടെ പട്ടറയ്ക്കും ജോലികുറഞ്ഞു.പലരുടെയും ജീവിത അനുഭവങ്ങള്‍
കേട്ടറിഞ്ഞപ്പോള്‍ എനിക്ക്തോന്നി കുലത്തൊഴിലായാലും ഇനി ഈ പണി ചെയ്യണ്ട
എന്ന്,അത്രയ്ക്ക് ടെന്‍ഷന്‍ ആണ് എല്ലാവരും അനുഭവിച്ചിരുന്നത്.
എങ്കിലും
എടുത്തപണികള്‍ പൂര്‍ത്തിയാക്കാതെ നിര്‍ത്തിപോകാന്‍ പറ്റുകയില്ലല്ലോ.....! എല്ലാ
പണിക്കാരുടേയും സ്ഥിതി അങ്ങനെതന്നെയായിരുന്നു.ഒരു ദിവസം പെട്ടെന്ന് തത്തമംഗലം
മധുവേട്ടന്‍ പട്ടറപൂട്ടി നാട്ടിലേക്ക് പോയി പിന്നെ രണ്ടു ദിവസത്തിനു ശേഷം
അറിയുന്നത് അദ്ദേഹം ആത്മഹത്യ ചെയ്തു എന്നാണു.എന്നോട് വളരെയധികം
സ്നേഹത്തോടെയായിരുന്നു ചേട്ടന്‍ പെരുമാറിയിരുന്നത്.നാട്ടിലെ എല്ലാവിശേഷങ്ങളിലും
അദ്ദേഹം എന്നോടൊപ്പം വീട്ടിലെത്തുമായിരുന്നു.ദിവസങ്ങളോളം വീട്ടില്‍തങ്ങി ഞങ്ങള്‍ ഒരുമിച്ചാണ് തിരിച്ചു
കോയമ്പത്തൂരിനു പോയിരുന്നത്.
സ്വര്‍ണ്ണപണി
ഉപേക്ഷിച്ച് വേറെ ജോലി അന്ന്വേഷിച്ചു പോകുന്ന കാര്യം ഞാന്‍ ലതയോട് ടെറസ്സില്‍ ഒരു
ദിവസം കണ്ടപ്പോള്‍ പറഞ്ഞു.അവള്‍ അന്ധാളിപ്പോടെ എന്നെ നോക്കി,പിന്നെ ഇനി
എന്തുജോലിചെയ്യും എന്നായി അവള്‍,പഴയ ജോലിയെപറ്റി ഞാന്‍ അവളോട് പറഞ്ഞു.പിന്നെ
നമ്മള്‍ പരസ്പരം എങ്ങനെ കാണും എന്നായി അവളുടെ അടുത്തചോദ്യം.എനിക്ക് അതിനു
മറുപടികൊടുക്കാന്‍ എന്നിക്കപ്പോള്‍ വാക്കുകള്‍ ഇല്ലായിരുന്നു. അവിടെനിന്ന്
പോയികഴിഞ്ഞാല്‍ എങ്ങോട്ട് പോകുന്നതെന്നോ...,എപ്പോള്‍ കാണുമെന്നോ...,എന്ന്
തിരിച്ചുവരുമെന്നോ എനിക്ക് ഒരു ബോധ്യവുമില്ലാതിരുന്നു.അവളുടെ കണ്ണുകളില്‍ നീര്‍നിറയുന്നത്
എനിക്ക് കാണാന്‍കഴിഞ്ഞു.ഞാന്‍ അവളെ സമാധാനിപ്പിച്ചു.എവിടേയ്ക്ക് പോയാലും ഞാന്‍
തിരിച്ചുവരുമെന്നും,നമ്മള്‍ വീണ്ടും കാണുമെന്നെല്ലാം ഞാന്‍ ലതയോട് പറഞ്ഞു.
താഴെ
അപ്പോഴേയ്ക്കും അവളുടെ ചേച്ചി വിളിക്കുന്നുണ്ടായിരുന്നു.എന്നോട് വളരെ സങ്കടത്തോടെ
യാത്രപറഞ്ഞു അവള്‍ പോയി.ഞങ്ങള്‍ താമസിച്ച വീടിന്റെ എഗ്രിമെന്റ്
തീരാറായിരുന്നു.വാടകയും കൂടുതല്‍ ആയതിനാല്‍ വേറെ വാടകകുറഞ്ഞ വീട് എടുക്കാമെന്ന്
ശിവേട്ടന്‍ പറഞ്ഞു.പണികുറഞ്ഞത് കാരണം സാമ്പത്തികമായും എല്ലാവര്‍ക്കും
ബുദ്ധിമുട്ടായിരുന്നു.അതിനാല്‍ വീടുമാറാം എന്ന് എല്ലാവരും പറഞ്ഞു.അങ്ങനെ
അടുത്തുതന്നെ വേറെ വീടുകണ്ട് ഇഷ്ടപ്പെട്ടു.ഇപ്പോഴുള്ളതിനേക്കാള്‍ വലിയ വീട് പക്ഷെ
വാടകകുറവ്,പുതിയവീട് പണിതീരാന്‍ കുറച്ചുകൂടി ബാക്കിയുണ്ട്,ഞങ്ങള്കൊടുക്കുന്ന
അഡ്വാന്‍സ് പൈസ കൊണ്ടുവേണം ബാക്കി പണികൂടി പൂര്‍ത്തിയാക്കാന്‍.അങ്ങനെ ശിവേട്ടന്‍ വീടിനു
എഗ്രിമെന്റ് ചെയ്തു.പിറ്റേമാസം ഞങ്ങള്‍ അവിടെനിന്നും.
ഞങ്ങള്‍
വീടുമാറുന്ന കാര്യം അവളുടെ ചേച്ചി പറഞ്ഞു അവളറിഞ്ഞു.ഞാനും ആകെ
വിഷമത്തിലായി,അടുത്തുതന്നെ ആണെങ്കിലും,ഇപ്പോഴത്തെപോലെ അപ്പോള്‍ കാണാന്‍
കഴിയില്ല.മാനസികമായി എനിക്കും,ലതയ്ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല.
ആകെ ഒരു സമാധാനം തൊട്ടപ്പുറത്തെ ഒറ്റപ്പാലത്തുള്ള സേതുവേട്ടന്റെ റൂമില്‍ വരാം,
അപ്പോള്‍ ലതയെ കാണാം.പക്ഷെ,പിറ്റേ ഞായറാഴ്ച ഞങ്ങള്‍ സാധനങ്ങള്‍ പുതിയവീട്ടിലേക്ക്
മാറ്റി,എനിക്ക് പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടുവാന്‍ ദിവസങ്ങള്‍
വേണ്ടിവന്നു.ലതയെ കാണാന്‍വേണ്ടി രാവിലെ സമയങ്ങളില്‍ ഞാന്‍ അവളുടെ വീടിനു
മുന്നിലൂടെ സൈക്കിളില്‍ പോകും,ചിലപ്പോള്‍ കാണാന്‍കഴിയും ,കാണാന്‍ കഴിയാത്ത
ദിവസങ്ങളില്‍ മനസ്സിന് ഒരുതരം മരവിപ്പ് ബാധിക്കുമായിരുന്നു,ജോലിയില്‍
ശ്രദ്ധിക്കുവാന്‍ കഴിയാതെപോകുന്നതുപോലെ.
പിറ്റേ ആഴ്ച
ഞാന്‍ സേതുവേട്ടന്റെ റൂമിലെത്തി,എന്നെ കണ്ടിട്ട് ലതയും ചേച്ചിയുടെ
വീട്ടിലെക്കെത്തി. ടെറസ്സില്‍ ഞാന്‍ അവളെ കണ്ടു,ആദ്യവര്‍ഷ ഡിഗ്രി പരീക്ഷകഴിഞ്ഞു
അവധിയായെന്നും നാട്ടില്‍ ഒരു ബന്ധുവിന്‍റെ കല്യാണം ഉണ്ട് കുടുംബസമേതം
വൈക്കത്തേയ്ക്ക് പോകുകയാണെന്നും.അവധി കഴിഞ്ഞേ ഇനി തിരിച്ചുവരുള്ളൂ എന്നും
അവളെന്നോട് പറഞ്ഞു.ഞാന്‍ വെറുതെ തലയാട്ടി,അല്ലാതെന്തു പറയാന്‍.അവളുടെ ചേച്ചി
വിളിക്കുന്നത്‌കേട്ട് പെട്ടെന്നുതന്നെ അത്രയും പറഞ്ഞു അവള്‍ താഴേയ്ക്ക് പോയി.അവധികഴിഞ്ഞ്
അവള്‍വരുന്നത് വരെ ഇനി ലതയെ കാണാന്‍ കഴിയില്ല.ഞാന്‍ തിരിച്ചു റൂമിലേക്ക്
പോയി.കുറച്ചുകൂടി ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ ബാക്കിയുണ്ടായിരുന്നു.
ഇനിയെന്ത്
എന്നുള്ള ചിന്ത എന്നില്‍ വളര്‍ന്നുകൊണ്ടേയിരുന്നു.ആ ആഴ്ചതന്നെ എന്റെ ഉരുപ്പടികള്‍
എല്ലാം പണിതീര്‍ത്തു കളര്‍ചെയ്ത് ശിവേട്ടനെ ഏല്‍പ്പിച്ചു.ഞാന്‍ നാട്ടിലേക്ക്
വണ്ടികയറി.
നാട്ടിലെത്തിയിട്ടും,ഒരു സുഖവും തോന്നിയില്ല.അപ്പോഴേയ്ക്കും എന്റെ താടിരോമങ്ങള്‍
കൂടുതല്‍ വലുതായി വളര്‍ന്നിരുന്നു,വീട്ടില്‍ എല്ലാവരും വഴക്കുപറയാന്‍ തുടങ്ങി.ഞാന്‍
അത് കളയാന്‍ ഇഷ്ടപെട്ടില്ല.ആ സമയത്താണ് സുഹൃത്തും,അയല്‍വാസിയുമായ ശാന്തന്‍
ബോംബയില്‍ നിന്നും ലീവിന് നാട്ടില്‍ വന്നത്.ഒരു മാസത്തോളം ഞാന്‍ നാട്ടില്‍
ചുറ്റിത്തിരിഞ്ഞു,ലതയെ കുറിച്ചുള്ള ചിന്തകള്‍ എന്നെ വല്ലാതെ
അലട്ടുന്നുണ്ടായിരുന്നു.അത് ഇല്ലാതാക്കാന്‍ എങ്ങോട്ടെങ്കിലും പോയെ മതിയാകൂ.ആ
ആഴ്ചതന്നെ ശിവേട്ടനും,നാട്ടില്‍ വന്നു.ഇനി ഞാന്‍ സ്വര്‍ണ്ണപണി ചെയ്യുന്നില്ലെന്നും
അടുത്തമാസം ബോംബയ്ക്ക് പോകുകയാണെന്നും,ഇനി കോയമ്പത്തൂരിനു ഇല്ലെന്നും
പറഞ്ഞു.നല്ലതെന്താണെന്ന് ആലോചിച്ചു ചെയ്യുവാന്‍ ചേട്ടന്‍ പറഞ്ഞു.അങ്ങനെ ഞാന്‍
ബോംബയ്ക്ക് പോകുവാന്‍ തീരുമാനിച്ചു.വീട്ടിലും വിവരം പറഞ്ഞു വീട്ടിലെല്ലാവരും എന്നെ
വഴക്കുപറഞ്ഞു.പക്ഷെ എന്റെ തീരുമാനം ബോംബയ്ക്ക് പോകണം എന്നായിരുന്നു.
ലതയേയും,അവളോടുള്ള എന്റെ പ്രണയത്തെയും എല്ലാം മറന്നുകൊണ്ട് വീണ്ടും മറ്റൊരു
യാത്രയിലേക്ക്,ജീവിതത്തില്‍ സംഭവിച്ചതെല്ലാം ജീവിതനഷ്ടങ്ങള്‍...! എല്ലാം മറക്കാന്‍
വീണ്ടും ഒരു യാത്ര എനിക്ക് അനിവാര്യമായിരുന്നു. വീണ്ടും പുതിയ മേച്ചില്‍പുറം തേടി
യാത്രയാവുകയാണ്.1998 ജൂണില്‍ ഞാനും,ശാന്തനും,രാജുവും കൂടി ബോംബെ യാത്രതിരിച്ചു.കഷ്ടപാടിന്റെയും,യാതനകളുടെയും,കാരിരുമ്പിന്റെയും
ലോകത്തേയ്ക്ക് ഞാന്‍ വീണ്ടും യാത്രയായി.
എല്ലാ
ഓര്‍മ്മകളും എന്റെ മനസ്സില്‍ മിഴിവോടെ ഇന്നും മായാതെ നില്‍ക്കുന്നു........! ചിലത്
സന്തോഷങ്ങള്‍ക്ക് വകനല്കിയും...., ചില ഓര്‍മ്മകള്‍ ദു:ഖത്തിന് വഴിമാറിയും......!
പോയ കാലങ്ങളും,കണ്ടുപരിചിതമായ മുഖങ്ങളും,കണ്ടുമടുത്ത കോലങ്ങളും
എല്ലാം......!!!!!!!!!!!!!!!!!!!!!
****************** ******************** ************************