Thursday, January 30, 2014

പ്രണയവര്‍ണ്ണങ്ങള്‍


***   പ്രണയവര്‍ണ്ണങ്ങള്‍......!!!!
*****************************************

            വല്ല്യ പള്ളിക്കൂടത്തിന്റെ മുന്‍പിലൂടെ ഇപ്പോഴും ഞാന്‍ കടന്നുപോകുമ്പോള്‍
 മെയിന്‍ഹാളിന്റെ ആ നീളന്‍ വരാന്തയും അതിനു മുന്നില്‍
പടര്‍ന്നു പൂത്തുലഞ്ഞു നില്‍ക്കുന്ന നെല്ലിമരവും പതിറ്റാണ്ടുകളുടെ തിരുശേഷിപ്പായി ഇന്നും എന്റെ ഓര്‍മ്മകളില്‍ ഉണ്ട് ! അതിന്റെ ഭംഗിയ്ക്ക് ഒട്ടും കേടുവരാതെ ഒരു...തിരശ്ശീലയില്‍ എന്നപോലെകാണാന്‍ കഴിയുന്നുണ്ട്....! ആ കാഴ്ചകള്‍ എന്നില്‍ നിറയുമ്പോള്‍ ആ മുറ്റത്തേയ്ക്ക് , എന്റെ ബാല്യകാലത്തിലേക്ക്...എന്നെ തിരിച്ചു വിളിക്കുന്നതായി എനിക്ക് തോന്നും പക്ഷെ എനിക്കറിയാം സ്വപനത്തിലല്ലാതെ ഒരിക്കലും എനിക്ക് എന്റെ ബാല്യം തിരച്ചുകിട്ടില്ല എന്ന്......!
            ഓര്‍മ്മകളുടെ പടുകുഴിയില്‍ നിന്നും നഷ്ടപ്പെട്ട ആ...ബാല്യകാലം നിറമുള്ള ഓര്‍മ്മകളായ്‌,ഒരു പ്രളയത്തില്‍ നിന്നെന്നപോലെ നിറഞ്ഞു,പതഞ്ഞോഴുകുകയാണ്....! ഒരുകുടക്കീഴില്‍ എന്നപോലെ ഒരേക്ലാസ്സില്‍ അഞ്ചുവര്‍ഷക്കാലം എല്ലാവരുംകൂടി ഒരുമിച്ചു പഠിച്ചത്,പിന്നീട് എന്നന്നേയ്ക്കുമായി.....അവിടം വിട്ടു പിരിയേണ്ടി വന്നപ്പോള്‍ ഉണ്ടായ നൊമ്പരം....! പരിഭവങ്ങളുമായി,വഴിപിരിഞ്ഞവര്‍, പ്രണയിച്ചവര്‍....,പ്രണയം നടിച്ചവര്‍...., കലഹിച്ചവര്‍....! എല്ലാവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു......! അവരെല്ലാം ഇന്ന് ഏതെല്ലാം വഴികളില്‍, അവരോടൊപ്പം അതേ സ്കൂള്‍മുറ്റത്ത് വീണ്ടും ഒന്നിക്കുവാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്ലെന്നു ഞാന്‍ ആശിച്ചു പോകുന്നു........!
         മെയിന്‍ഹാളിന്റെ തെക്കേയറ്റത്തുള്ള ക്ലാസ്സുമുറിയിലെ...ഇടതുഭാഗത്തുള്ള മുന്‍പിലത്തെ ബഞ്ചില്‍ ആയിരുന്നു എന്റെ ഇരിപ്പിടം.വലതുഭാഗത്തായി ഉള്ള ബഞ്ചുകളില്‍ പെണ്‍കുട്ടികളുടെ നീണ്ട നിര. എല്ലാവരും താഴ്ന്ന ആറാം ക്ലാസ്സുമുതല്‍ ഒരുമിച്ചു വന്നവര്‍,പരിചിതര്‍ . ആ ആള്‍ക്കൂട്ടത്തില്‍ നിന്നും നീണ്ടുവരുന്ന ഒരു പെണ്‍കുട്ടിയുടെ നോട്ടം ഇന്നും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്.....! ഞാനത് കണ്ടില്ലെന്നു ഭാവിച്ചു നടന്ന നാളുകള്‍ പിന്നീട് ആ മുഖവും ആ കണ്ണുകളും എന്റെ മനസ്സില്‍ ഒരു കുളിര്‍മഴയായി പെയ്തു തുടങ്ങിയപ്പോള്‍ എന്നില്‍ ഉണ്ടായ അനിര്‍വചനീയമായ വികാരങ്ങള്‍ എന്തെന്ന്....? അതിനെ എന്ത് പേരിട്ടു വിളിക്കണം എന്ന് എനിക്കറിയില്ലായിരുന്നു !  ആ കണ്ണുകളിലെ തിളക്കം...ആ കണ്പീലികളുടെ പിടയല്‍ എല്ലാം എനിക്കന്നു പുതിയ ഒരനുഭവം ആയിരുന്നു എന്നില്‍ മാത്രം ഒതുങ്ങുന്ന ഒരു അനുഭൂതിയായ് ഞാനതു കൊണ്ട് നടന്നിരുന്നു,എന്നെ അറിഞ്ഞിരുന്ന അവളും......അത് പുറത്തു പ്രകടിപ്പിക്കാന്‍ മടിച്ചു.
            ഒഴിവുനേരങ്ങളില്‍ അവളുടെ മുന്നിലൂടെ നടന്നുപോകുമ്പോള്‍ എന്റെ ശരീരത്തില്‍ നേരിയ ഒരു വിറയല്‍ അനുഭവപ്പെട്ടിരുന്നു....! അവളുടെ കണ്ണുകളിലേക്കു നോക്കാന്‍ എനിക്ക് ഭയമായിരുന്നു. ഒരിക്കല്‍  ഞാന്‍ അവളുടെ സാമൂഹ്യപാഠം പുസ്തകം നോക്കാന്‍ വേണ്ടി വാങ്ങി, വെറുതേ ഞാന്‍ ആ പുസ്തകം മറിച്ചുനോക്കി അപ്പോള്‍ തോന്നിയ വികൃതിക്ക് പുസ്തകത്താളുകള്‍ക്കിടയില്‍  ഞാന്‍ ഒരു തുണ്ടുകടലാസും വച്ചു,ആ കടലാസില്‍ ഞാന്‍ ഇങ്ങനെ എഴുതിയിരുന്നു  ‘എനിക്ക് നിന്നെ ഇഷ്ടമാണ്’  ക്ലാസ്സില്‍ അവള്‍ ഇല്ലാത്ത സമയം നോക്കി ഞാന്‍ അത് അവളുടെ ബാഗില്‍ വച്ചു, എന്റെ ഹൃദയമിടിപ്പിന്റെ താളം പൊടുന്നനെ കൂടിക്കൂടി വന്നുകൊണ്ടിരുന്നു.....
           
           അന്നത്തെ ക്ലാസ്സ് തീരുന്നതു വരെ അവള്‍ പുസ്തകം നോക്കിയിരുന്നില്ല,പോകുമ്പോള്‍ അവള്‍ എന്നോട് പുസ്തകം ചോദിച്ചു.ബാഗില്‍ വച്ചിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു . എന്റെ മനസ്സ് വല്ലാതെ പ്രക്ഷുബ്ധമായി അവള്‍ അത് കാണുമ്പോള്‍ എന്നെക്കുറിച്ച് എന്താണ് വിചാരിക്കുക....?എന്നോട് ദേഷ്യം തോന്നുമോ........? അതോ അവള്‍ക്കു എന്നോട് സ്നേഹമുണ്ടോ.......? എന്നിങ്ങനെ കാടുകയറി എന്റെ ചിന്തകള്‍.
          ട്യൂഷന്‍ കഴിഞ്ഞു തിരിച്ചു വീട്ടിലേക്കു പോകുമ്പോഴും ഞാന്‍ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ഇല്ല.....അവള്‍ അത് കണ്ടിട്ടുണ്ടാവുകയില്ല........! പാടവരമ്പത്ത് വഴികള്‍ പിരിയിന്നിടത്തു ഞങ്ങള്‍  യാത്രപറഞ്ഞു പിരിയുമ്പോഴും അവളില്‍ യാതൊരു ഭാവഭേദവും ഉണ്ടായിരുന്നില്ല.
            പിറ്റേന്നു ഒരു വിറയലോടെയാണ് ക്ലാസ്സില്‍ ഞാന്‍ കടന്നുചെന്നത്. പതുക്കെ അവള്‍ ഇരിക്കുന്ന ഭാഗത്തേയ്ക്ക് ഞാന്‍ നോക്കി,അവളുടെ കണ്ണുകളില്‍ ഒരായിരം നക്ഷത്രങ്ങള്‍ ഞാന്‍ കണ്ടു......! ആ മുഖത്തുവിരിയുന്ന പുഞ്ചിരി,എന്നില്‍ ഒരു ജ്വാലയായ് പടര്‍ന്നു ലോകം വെട്ടിപ്പിടിച്ചതു പോലെ എനിക്ക് തോന്നി......! എങ്കിലും അത് പുറത്തു കാണിക്കാന്‍ ഞാന്‍ ഭയപ്പെട്ടു. മറ്റു കൂട്ടുകാര്‍ അറിഞ്ഞാല്‍ അവര്‍ കളിയാക്കും. എനിക്കും.അവള്‍ക്കും പിന്നെ സ്വസ്ഥത തരില്ല. ക്ലാസ്റൂമുകളില്‍ സ്കൂളിന്റെ ചുവരുകളില്‍, ക്ലാസ്സിലെ ബോര്‍ഡില്‍ ഞങ്ങളുടെ പേരുകള്‍ സ്ഥാനംപിടിക്കും......! അതിനാല്‍ അവളോടുള്ള എന്റെ സ്നേഹം ഞാന്‍ ആരോടും പറയാതെ പ്രകടിപ്പിക്കാതെ എന്റെ മനസ്സിനുള്ളില്‍ ഒളിപ്പിച്ചു നടന്നു......!
             പത്താം ക്ലാസില്‍ പരീക്ഷ കഴിഞ്ഞു എല്ലാവരും സ്കൂളിന്റെ പടിയിറങ്ങിയപ്പോള്‍ അവളുടെ കണ്ണുകളിലെ നീര്‍ത്തിളക്കം ഞാന്‍ കണ്ടില്ലെന്നു നടിച്ചു നടന്നകന്നു.......! ഞാന്‍ അവളോട്‌ എന്ത് പറയാന്‍.....? നമ്മള്‍ വീണ്ടും കണ്ടുമുട്ടുമെങ്കിലും ഈ വിദ്യാലയത്തില്‍ ....ഈ ക്ലാസ്സ് മുറിയില്‍ വീണ്ടും ഒന്നിക്കുകയില്ലല്ലോ.....! പാടത്തിനു നടുവിലൂടെ ഒഴുകുന്ന ചെറിയ കൈത്തോടിന്റെ അരികിലുള്ള കലങ്കില്‍ ഞാന്‍ സങ്കടത്തോടെ ഇരുന്നു.അവളുടെ കണ്ണുകളില്‍ ഉരുണ്ടുകൂടിയ നീര്‍മണികള്‍ ആയിരുന്നു എന്റെ മനസ്സില്‍.....! ഒരിക്കല്‍ പോലും അവളെന്നോട് സ്നേഹമാണെന്ന് പറഞ്ഞിരുന്നില്ല എങ്കിലും അവളുടെ നോട്ടത്തിലും,ഭാവങ്ങളിലും....എനിക്ക് അത് ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നു.....!
             അതുവരെ എനിക്കറിയില്ലായിരുന്നു പ്രണയത്തിന്റെ തീഷ്ണതയെപറ്റി,നെഞ്ചു വിണ്ടുകീറുന്നതുപോലെ ആണെനിക്ക്‌ അപ്പോള്‍ തോന്നിയത്.
സ്വയം ആശ്വസിച്ചുകൊണ്ട് ഞാന്‍ വീട്ടിലേക്കുള്ള വഴിയെ നടന്നു.....! ഇനിയൊരിക്കലും തിരിച്ചുവരാത്ത ആ....സൌഭാഗ്യത്തെ ഓര്‍ത്ത്‌ നെടുവീര്‍പ്പിട്ടു കൊണ്ട്......! എന്റെ ജീവിതത്തിലെ ആദ്യത്തെ ഒളിച്ചോട്ടം ആയിരുന്നു അത്.......!
             കാലത്തിന്റെ കുത്തൊഴുക്കില്‍ പ്രവാസിയുടെ വേഷം എടുത്തണിഞ്ഞു.ഗോവ എന്ന നഗരത്തിലേക്കുള്ള യാത്രയില്‍ പ്രണയവും,പ്രണയിനിയും എല്ലാം എന്റെ കാഴ്ചയില്‍ നിന്ന് അകലേക്ക്‌ മായുമ്പോള്‍ എന്റെ കാഴ്ചകളില്‍ ദൂരെയായ് നില്‍ക്കുന്ന ഇലകൊഴിഞ്ഞ ഒരു മരവും......അതിന്റെ നഗ്നമായ കൊമ്പും....ചില്ലകളും......പിന്തുടരുന്നതായി...തോന്നി....
    
            


30/01/2014

അജയ്മാധവ് , ഫുജൈറ , യു.എ.ഇ 

Sunday, January 19, 2014

മരണത്തിലേക്ക് സ്വയം നടന്നിറങ്ങിയ എന്റെ പ്രിയ സുഹൃത്ത്.....



മരണത്തിലേക്ക് സ്വയം നടന്നിറങ്ങിയ എന്റെ പ്രിയ സുഹൃത്ത്.....

       ഘട്ടപ്രഭ എന്ന കര്‍ണ്ണാടകത്തിലെ ഒരു ഉള്‍നാടന്‍ പട്ടണം ,ബെല്‍ഗാമില്‍ നിന്നും അറുപതോളം കിലോമീറ്റര്‍ സഞ്ചരിച്ചുവേണം അവിടെയെത്താന്‍. പ്രകൃതി ആവോളം സൗന്ദര്യം കനിഞ്ഞരുളിയ വളക്കൂറുള്ള മണ്ണ്, പച്ചപരവതാനി വിരിച്ച മലയടിവാരത്തിന് താഴെ ഇടതൂര്‍ന്നു തഴച്ചു വളര്‍ന്നുനില്‍ക്കുന്ന കരിമ്പിന്‍തോട്ടങ്ങള്‍,മുളകുപാടങ്ങള്‍ മനസ്സിന് കുളിരേകുന്ന വശ്യമനോഹരമായ സൂര്യകാന്തിപൂക്കളുടെ നാട്.

    1995-ല്‍ മഹാരാഷ്ട്രയിലെ കുടാലിലെ കമ്പനിയില്‍ നിന്നും ഞങ്ങള്‍ നാലുപേര്‍ ട്രാന്‍സ്ഫര്‍ ആയി എത്തിയത് ഘട്ടപ്രഭയിലെ കമ്പനിയില്‍ ആയിരുന്നു.....! ഞാനും,ജേക്കുവും(ജയന്‍),വേണുവും (വേണുഗോപാല്‍), അശോകനും,ഞങ്ങളില്‍ സീനിയര്‍ ചങ്ങനാശ്ശേരിക്കാരന്‍ ജേക്കുവായിരുന്നു.വേണു മാവേലിക്കരക്കാരന്‍.ഞാനും,അശോകനും ശൂരനാട്ടുകാര്‍.

    ഘട്ടപ്രഭ...! പട്ടണമെന്നു പറയാന്‍ മാത്രം ഒന്നുമില്ലെങ്കിലും,ആ പ്രദേശത്തെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് അങ്ങനെ വിശേഷിപ്പിക്കാം പട്ടണത്തില്‍ നിന്നും പത്തുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഞങ്ങളുടെ കമ്പനിയില്‍ എത്തും. ഹുബ്ലിയില്‍ നിന്നും ബെല്ഗാമിലേക്ക് പോകുന്ന മീറ്റര്‍ഗേജു തീവണ്ടികള്‍ മൂന്നോ,നാലോ എണ്ണം ദിനവും സഞ്ചരിക്കുന്ന ചെറിയ തീവണ്ടിപാത..., ഒരു ചെറിയ റയില്‍വേസ്റ്റേഷന്‍....,രണ്ടു ചെറിയ ഷീറ്റ്മേഞ്ഞ സിനിമാതിയേറ്റര്‍ ,അര കിലോമീറ്റര്‍ ദൂരത്തില്‍ നീണ്ടുകിടക്കുന്ന കടകളും,മാര്‍ക്കറ്റും. അവിടെ ബേക്കറികള്‍ മൂന്നോ,നാലോ എണ്ണമുണ്ട്, അതു മുഴുവന്‍ തലശ്ശേരിക്കാര്‍ നടത്തുന്നതാണ്.പിന്നെ പ്രസിദ്ധമായ കര്‍ണാടക ഹെല്‍ത്ത്‌ സെന്റര്‍,ഘട്ടപ്രഭ മെഡിക്കല്‍കോളേജ് എന്നിങ്ങനെയുള്ള രണ്ടു വലിയ ഹോസ്പിറ്റലുകള്‍.ഇതായിരുന്നു ഘട്ടപ്രഭ എന്ന ചെറുപട്ടണത്തിന്റെ ഏകദേശചിത്രം.

    കമ്പനിയിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ ഞങ്ങള്‍ ആകെ കുഴങ്ങി...., ഹിന്ദി ഭാഷ അറിയാവുന്നവര്‍ ആയി ആരുംഇല്ല , അറിയാവുന്ന കന്നടയിലെ ചില വാക്കുകള്‍ തട്ടിവിട്ടു കേരളക്കാര് എന്ന് പറഞ്ഞപ്പോള്‍ ഞങ്ങളെ അവിടെയുണ്ടായിരുന്ന ഒരാള്‍ തലശ്ശേരിക്കാരന്‍ ചേട്ടന്റെ ബേക്കറിയില്‍ കൊണ്ട് ചെന്നാക്കി. ആ ചേട്ടനോട് വഴിയും മനസ്സിലാക്കി ഞങ്ങള്‍ ബസ്സ്‌ നിര്‍ത്തുന്ന സ്ഥലത്തേയ്ക്ക് നടന്നു. എഴുമണിക്കൂര്‍ നീണ്ട യാത്ര ഞങ്ങളെ വല്ലാതെ തളര്‍ത്തിയിരുന്നു. ഒരു ബസ്സ് വാന്നു നിന്നു. ബസ്സെന്നു പറയാന്‍ കഴിയില്ല പണ്ട് പോലീസുകാര്‍ ഉപയോഗിച്ചിരുന്ന ഇടിവണ്ടി പോലെയൊന്ന്, ഞങ്ങള്‍ പരിഭ്രമിച്ചു നിന്നപ്പോള്‍ ആള്‍ക്കാര്‍ കയറാന്‍ പറഞ്ഞു. കുട്ട,വട്ടി,പച്ചക്കറികള്‍,ആട്,കോഴി എന്നിവയുമായി ആള്‍ക്കാര്‍ തിക്കിത്തിരക്കി അതിനുള്ളില്‍ വലിഞ്ഞു കയറി, ഉള്ളില്‍ സൂചികുത്താന്‍ ഇടമില്ല. ഞങ്ങളോട് അവര്‍ ബസ്സിന്റെ മുകളില്‍ കയറാന്‍ പറഞ്ഞു. പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ ബസ്സിന്റെ മുകളിലും,കോണിയിലും കയറി പരിചയമുള്ളതുകൊണ്ട് കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വന്നില്ല....!

     പരിചിതമല്ലാത്ത ആ ഗ്രാമഭംഗി ആസ്വദിച്ചുകൊണ്ട്‌ ഞങ്ങള്‍ യാത്ര തുടര്‍ന്നു. ചുറ്റിലും ഇടതൂര്‍ന്നു നില്‍ക്കുന്ന കരിമ്പിന്‍തോട്ടങ്ങള്‍,വെട്ടിയ കരിമ്പുമായി കൂട്ടമായി പോകുന്ന ട്രാക്ടറുകള്‍,എല്ലാം പുതിയ,പുതിയ കാഴ്ചകള്‍.....! ആടിയുലഞ്ഞു പതിയെ നീങ്ങുന്ന ആ ബസ്സിനു മുകളില്‍ ഇരുന്നുകൊണ്ട് പുതിയ മേച്ചില്‍പുറത്തേയ്ക്കുള്ള ആ യാത്ര ഞങ്ങള്‍ ശരിക്കും ആസ്വദിക്കുകയായിരുന്നു. പിന്നീട് ഒരിക്കലും അങ്ങനെയുള്ള ഒരു യാത്ര ആസ്വദിക്കുവാന്‍ പറ്റിയിട്ടില്ല. ഇടിവണ്ടിയില്‍ കയറിയുള്ള ഞങ്ങളുടെ യാത്രകള്‍ പിന്നീടും തുടര്‍ന്നുകൊണ്ടേയിരുന്നു.

        ഘട്ടപ്രഭയിലെ ജീവിതം എനിക്ക് നല്ലൊരു അനുഭവം ആയിരുന്നു,കര്‍ഷകരും,അവരുടെ ജീവിതവും എനിക്ക് വളരെയധികം അടുത്തറിയാന്‍ കഴിഞ്ഞു. ഞങ്ങള്‍ ആഹാരം കഴിച്ചിരുന്നത് ഒരു കര്‍ഷകന്റെ വീട്ടില്‍ നിന്നും ആയിരുന്നു. ജവാരിറൊട്ടിയും,മാമ്പഴചാറും ഇന്നും എന്നിലെ ഓര്‍മ്മകളിലെ രുചികളില്‍ ഒന്നാണ്.

         ഒരു ദിവസം പെട്ടെന്ന് വേണുവിനു നെഞ്ചുവേദന വന്നു,അവന്‍ വേദനകൊണ്ട് നിലവിളിക്കുകയാണ്. പെട്ടെന്ന് തന്നെ കമ്പനിയുടെ വണ്ടിയില്‍ അവനെ കര്‍ണ്ണാടക ഹെല്‍ത്ത്‌സെന്‍റെര്‍ എന്ന മെഡിക്കല്‍കോളേജില്‍ എത്തിച്ചു.അവനോടൊപ്പം ഞാനായിരുന്നു പോയിരുന്നത്,അവന്റെ അവസ്ഥ ഇത്തിരി കൂടുതല്‍ ആയിരുന്നു.

      ആ ഹോസ്പിറ്റലില്‍ പഠിക്കാനായി ഒരുപാട് മലയാളി പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു,അവര്‍ എന്നോട് ചോദിച്ചു,വേണു മയക്കുമരുന്ന് കഴിക്കുമായിരുന്നോ എന്ന്.....! ഞാന്‍ അന്തം വിട്ടുപോയി, ഇല്ല വല്ലപ്പോഴും മദ്യപിക്കും,സ്ഥിരമായി സിഗരറ്റും വലിക്കും എന്ന് ഞാന്‍ അവര്‍ക്ക് മറുപടി കൊടുത്തു. പക്ഷെ എന്റെ മറുപടി അവര്‍ക്ക് വിശ്വസനീയമല്ലായിരുന്നു. അവര്‍ പറഞ്ഞു അയാള്‍ നല്ലപോലെ മയക്കുമരുന്നിനു അടിമയാണ്,അയാള്‍ എന്തെങ്കിലും ഗുളികകള്‍ കഴിക്കുമായിരുന്നോ....എന്ന് എന്നോട് ചോദിച്ചു...? ഉണ്ട് എന്നും ഗുളികകള്‍ കഴിക്കുന്നത്‌ കാണാറുണ്ട്‌.അത് കഴിക്കുമ്പോള്‍ ഒരുമാതിരി കിറുങ്ങി നടക്കാറുണ്ട്.അപ്പോള്‍ പറയും ഗുളികയുടെ ശക്തിയാണ് എന്നൊക്കെ. അന്ന് അവനു 22 വയസ്സ് ആയിട്ടേയുള്ളൂ......! അവര്‍ എന്നോട് ആ ഗുളികയുടെലേബല്‍ കൊണ്ട് കാണിക്കണം എന്ന് പറഞ്ഞു,ഞാന്‍ ശരിയെന്നു പറഞ്ഞു അവന്റെ അടുത്തേയ്ക്ക് നടന്നു.

      ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ എന്നില്‍ നിന്നും എന്തോ മറയ്ക്കുന്നതായി തോന്നി.ഞാന്‍ അപ്പോള്‍ തന്നെ പുറത്തു ബൂത്തില്‍ പോയി കമ്പനിയിലേക്ക് ഫോണ്‍ വിളിച്ചു ജേക്കുവിനോട്  വിവരം പറഞ്ഞു...! ആ ഗുളികയുടെ കവര്‍ എടുത്തുകൊണ്ടു ഹോസ്പിറ്റലില്‍ എത്താന്‍ പറഞ്ഞു.

      ജയന്‍ അപ്പോള്‍ തന്നെ കമ്പനിയുടെ വണ്ടിയില്‍ ആ ഗുളികയുടെ കവറുമായി ഹോസ്പിറ്റലില്‍ എത്തി, ഞങ്ങള്‍ നഴ്സ് മുഖേന ഡോക്ടറെ കാണിച്ചു. ഡോക്ടര്‍ പറഞ്ഞത് കേട്ട് ഞങ്ങള്‍ അന്തംവിട്ടു നിന്ന് പോയി.ആ ഗുളിക ഭ്രാന്തുള്ളവരെ മയക്കി കിടത്താന്‍ ഉപയോഗിക്കുന്നതായിരുന്നു.ഡോക്ടറുടെ കുറിപ്പില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും അത് വാങ്ങുവാന്‍ കഴിയുമായിരുന്നില്ല , പിന്നെ അവന്‍ എങ്ങനെ ഇത് വാങ്ങി ഡോക്ടര്‍ ഞങ്ങളോട് ചോദിച്ചു. വേണുവിന്റെ വീട്ടില്‍വിവരം അറിയിക്കാന്‍ ഡോക്ടര്‍ ഞങ്ങളെ ഉപദേശിച്ചു,അവിടെ നിന്നും ബാംഗ്ലൂരില്‍ ഉള്ള ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകണം എന്ന് പറഞ്ഞു.ഒന്നും മിണ്ടാനാകാതെ ഞാനും ,ജേക്കുവും പരസ്പരം നോക്കി നിന്നു.

     എന്ത് ചെയ്യണമെന്നു ഞങ്ങള്‍ക്ക് ഒരു നിശ്ചയവുമില്ലായിരുന്നു,അവന്റെ വീട്ടില്‍ അറിയിച്ചാല്‍ അവര്‍ വളരെയധികം വേദനപ്പെടും,ഞങ്ങള്‍ വീണ്ടും ഡോക്ടറെ കണ്ടു,അദ്ദേഹത്തെ വിവരങ്ങള്‍ ധരിപ്പിച്ചു.അദേഹത്തിന് മനസ്സലിവുണ്ടായി,ഇവിടെ ഞാന്‍ അതിനുള്ള മരുന്ന് കൊടുക്കാം,പക്ഷെ വീണ്ടും ഇതാവര്‍ത്തിച്ചാല്‍ അയാള്‍ രക്ഷപെടില്ല . ഇനി അതുണ്ടാകില്ല എന്ന് ഞങ്ങള്‍ ഡോക്ടറിനു ഉറപ്പുകൊടുത്തു.

     വേണുവിനോട് ഇക്കാര്യത്തെ കുറിച്ച് ഞാനും,ജയനും സംസാരിച്ചു.അവന്‍ ആദ്യമൊക്കെ ഒഴിഞ്ഞുമാറി...പിന്നീട് സമ്മതിച്ചു,തുടങ്ങിയിട്ട് 2 വര്‍ഷത്തോളമായി എന്നും,ഇടയ്ക്കൊക്കെ ഇന്‍ജക്ഷന്‍ എടുക്കാറുണ്ട് എന്നും. അത് ഞങ്ങള്‍ക്കുള്ള ഒരു പുതിയ ഒരറിവായിരുന്നു. വീണ്ടും ഇതാവര്‍ത്തിച്ചാല്‍ ഞങ്ങള്‍ കൂടെ ഉണ്ടാവുകയില്ല എന്നും ഞങ്ങള്‍ പറഞ്ഞു. ഇടയ്ക്ക് രാത്രികാലങ്ങളില്‍ അവന്‍ വേദനകൂടി തലയും കയ്യുമൊക്കെ കട്ടിലില്‍ ഇടിയ്ക്കുകയും  നിലവിളിക്കുകയും ചെയ്യുമായിരുന്നു , ആ സമയത്തൊക്കെ അവന്റെ കയ്യും ,കാലും കട്ടിലില്‍ കെട്ടിയിട്ടാണ് അതില്‍ നിന്നും അവനെ പിന്തിരിപ്പിച്ചത്. അതൊക്കെ വളരെ വേദന നല്‍കിയ സംഭവങ്ങള്‍ ആയിരുന്നു. അവന്‍ ഇടയ്ക്കൊക്കെ പിച്ചും,പേയും പറയുന്നത് കേട്ട് ഞാന്‍ വേദനയോടെ അവനെ സമാധാനിപ്പിക്കുമായിരുന്നു. 25 ദിവസത്തോളം വേണുവിനോടൊപ്പം ഞാന്‍ ഹോസ്പിറ്റല്‍ അവനു ഉറക്കമില്ലാതെ കാവലിരുന്നു. അന്നൊക്കെ അവിടെയുണ്ടായിരുന്ന മലയാളി പെണ്‍കുട്ടികള്‍ എന്നെ വളരെയധികം സഹായിച്ചിരുന്നു.

     പിന്നീട് കുറേകാലം അവന്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.ഗുണ്ടയ്ക്കലില്‍ വച്ച് ഞങ്ങള്‍ പലരും പല വഴിയ്ക്കായി പിരിഞ്ഞു.അവന്‍ ഞങ്ങളുടെ കമ്പനിയില്‍ കുറേകാലം മധുരയില്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം പിന്നീട് ഞാന്‍ സ്വന്തമായി കാക്കിനാടയില്‍ റിലയന്‍സിന്റെ പ്രോജക്ടില്‍  പണി കോണ്ട്രാക്റ്റ് എടുത്തു  പണിക്കാരെ അന്വേഷിച്ചു നടക്കുമ്പോള്‍ എന്‍റെ, സുഹൃത്ത് സുരേഷ് പറഞ്ഞു നമ്മുടെ വേണുവിനെ വിളിക്കാം എന്ന്,അവന്‍ ഇപ്പോള്‍ നാട്ടിലുണ്ട് . അങ്ങനെ ഞങ്ങള്‍ മാവേലിക്കരയില്‍ അവന്റെ വീട്ടില്‍ ചെന്നു.

     അവനെ കണ്ടു എനിയ്ക്ക് ആളെ ആദ്യം മനസ്സിലായില്ല,വെളുത്തു സുന്ദരനായിരുന്നു അവന്‍, കവിതകളും,പുസ്തകങ്ങളും അവന്‍ ഏറെ ഇഷ്ടപെട്ടിരുന്നു.പണ്ടൊക്കെ ഞങ്ങളുടെ വൈകുന്നേരങ്ങള്‍ ആനന്ദമാക്കിയിരുന്നത് അവന്‍ ആലപിക്കുന്ന കവിതകള്‍ ആയിരുന്നു. അവന്റെ അപ്പോഴത്തെ പ്രകൃതം എന്നെ വളരെയധികം വേദനിപ്പിച്ചു. ഇരുണ്ടു മെലിഞ്ഞു,ആകെ കൂടി ഒരു ഭ്രാന്താവസ്ഥ. അവന്റെ വീട്ടില്‍ ഞങ്ങള്‍ കാര്യങ്ങള്‍ തിരക്കി. ഇപ്പോള്‍ അവന്‍ പഴയ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നുവെന്നും, അവന്റെ അവസ്ഥയില്‍ മനംനൊന്ത് അവന്റെ അച്ഛന്‍ അറ്റാക്ക് വന്നു മരിച്ചു , ഇപ്പോള്‍ ബ്ലഡ്‌ക്യാന്‍സര്‍ എന്ന മാരക രോഗം അവനെ കീഴടക്കിയെന്നും അതിനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ട് എന്നും അവന്റെ അമ്മ വേദനയോടെ പറഞ്ഞപ്പോള്‍ ഞങ്ങള്‍ ആകെ വിഷമത്തിലായി. അവനെ എങ്ങനെയെങ്കിലും അതില്‍ നിന്നുംപിന്തിരിപ്പിക്കണമെന്ന് അവന്റെ അമ്മ പറഞ്ഞപ്പോള്‍ ഞങ്ങള്‍ അവനെ എന്നോടൊപ്പം കാക്കിനാടയ്ക്കു കൊണ്ടുപോകാന്‍ ഞാനും തീരുമാനിച്ചു.

    അങ്ങനെ ഞാനും,സുരേഷും കൂടി അവനെ കാക്കിനാടയില്‍ ഞങ്ങളുടെ സൈറ്റില്‍ സുപ്പര്‍വൈസര്‍ ആയി നിര്‍ത്തി. ഞങ്ങളുടെ കണ്ണുവെട്ടിച്ചു അവന്‍ മദ്യപാനം തുടങ്ങി. ഞങ്ങള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറത്തേയ്ക്ക് അവന്റെ പെരുമാറ്റവും,രീതിയും മാറിയപ്പോള്‍ ഒരു ദിവസം ഞാന്‍ വളരെയേറെ ദേഷ്യപെട്ടു. ഇനി ആവര്‍ത്തിയ്ക്കില്ല എന്നൊക്കെ അന്ന് ഞങ്ങളോട് ആവര്‍ത്തിച്ചു പറഞ്ഞു. ഇടയ്ക്ക് അവന്‍ ചുമയ്ക്കുമ്പോള്‍ രക്തംതുപ്പാന്‍ തുടങ്ങി. അങ്ങനെ അവനെ സുരേഷിനെയും കൂട്ടി നാട്ടിലേക്ക് വിട്ടു,പിന്നീട് നാട്ടില്‍ ചികിത്സ തുടര്‍ന്നു.

   കാക്കിനാടയിലെ പ്രൊജക്റ്റ്‌ തീര്‍ന്നു ഞാന്‍ യു.എ.ഇ.ലേക്ക് വന്നു.സുരേഷിനെ വിളിക്കുമ്പോള്‍ അവന്റെ കാര്യങ്ങള്‍ ഞാന്‍ തിരക്കാറുണ്ട്.പിന്നീട് ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് ബാംഗ്ലൂരില്‍ വച്ച് വേണു മരിച്ചു എന്ന് സുരേഷ് എന്നോട് പറഞ്ഞത്. വളരെ വേദനയോടെയാണ് ഞാന്‍ ആ വാര്‍ത്ത കേട്ടത്.

      മരണത്തിലേക്ക് സ്വയം നടന്നു പോയ എന്റെ കൂട്ടുകാരന്‍, ഇന്നും എന്റെ ഓര്‍മ്മയില്‍ അവന്‍ ഉണ്ട്. ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട് ബുദ്ധിജീവി ആകാനുള്ള അടങ്ങാത്ത ആഗ്രഹം ആയിരുന്നിരിക്കാം അവനെ ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ച പ്രധാനഘടകങ്ങളില്‍ ഒന്ന്. അവന്റെ മുഖവും,കൈവീശി അടിആടിയുള്ള നടത്തവും,ചുണ്ടില്‍ എരിയുന്ന വില്‍സ് സിഗറെറ്റും അതില്‍നിന്നും അവന്‍ പുറത്തേയ്ക്ക് ഊതിവിടുന്ന റിങ്ങുകള്‍ പോലെയുള്ള പുകചുരുളുകളും എല്ലാം......എല്ലാം.........!

**********************                    ***************************                    *******************************
അജയ്മാധവ്-ശൂരനാട്
18/01/2014

Fujairah , U.A.E

Monday, January 6, 2014

നാഗപ്പൂര്‍ എന്ന മഹാനഗരം

****  നാഗപ്പൂര്‍ എന്ന മഹാനഗരം .....!  ****  

                
                വീണ്ടും ഒരു ദീര്‍ഘദൂരമുള്ള യാത്ര......രണ്ടു ദിവസം എടുത്തു നാഗപ്പൂരിലെത്താന്‍......കോലാപ്പൂര്‍...പൂനെ വഴി....ഞങ്ങള്‍ നാഗപ്പ്പൂരിലെത്തി.....! തികച്ചു അനന്യമായ സ്ഥലം.....ആരെയും പരിചയമില്ല...! പുതിയ ആള്‍ക്കാര്‍......പുതിയ സുഹൃത്തുക്കള്‍.......എല്ലാവരെയും പരിചയപ്പെട്ടു.....! അതില്‍ ഇപ്പോഴും നല്ല ഓര്‍മ്മയുള്ളത് ചാലക്കുടിക്കാരന്‍ ദേവസ്സിയെയാണ്......എന്റെ തന്നെ പ്രായം കാണും..........അവന്‍ ആയിരുന്നു.....അവിടുത്തെ നല്ല പണിക്കാരന്‍....ഗോപാലന്‍ ചേട്ടന്‍ എന്നെ അവനെ ഏല്‍പ്പിച്ചു.....!
                 ഞങ്ങള്‍ തമ്മില്‍ നല്ല ചങ്ങാതിമാരായി......അവന്‍ ആയിരുന്നു മെസ്സ് നോക്കിയിരുന്നത്......മാര്‍ക്കറ്റില്‍ പോയി സാധനം വാങ്ങാന്‍ ഞാനും അവന്റെ കൂടെ കൂടിയിരുന്നു.....സാന്ദ്രാ മാര്‍ക്കറ്റു ( ഓറഞ്ചു ചന്ത ) എന്ന പേരില്‍ അവിടെ ഒരു മാര്‍ക്കറ്റു ഉണ്ടായിരുന്നു.....ഞങ്ങളുടെ കമ്പനിയുടെ അടുത്തു തന്നെയായിരുന്നു....അത്......! റെയില്‍ പാളം മുറിച്ചു കടന്നാല്‍ മാര്‍ക്കറ്റായി....!
             കമ്പനിയുടെ മുന്നില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ ആണ് . നിരനിരയായി നീണ്ടു കിടക്കുന്ന പാളങ്ങള്‍ . ഇപ്പോഴും കൂകി വിളിച്ചു പാഞ്ഞു പോകുന്ന തീവണ്ടികള്‍...പഴയ കല്‍ക്കരി തീവണ്ടികളും അതില്‍ കൂടി പോകുന്നത് കാണാമായിരുന്നു.....സിനിമയില്‍ അല്ലാതെ ഞാന്‍ അത്തരം തീവണ്ടികള്‍ കാണുന്നത് ആദ്യമായിരുന്നു .  
       എന്നും വൈകുന്നേരങ്ങളില്‍ ഞാനും ദേവസ്സിയും അവിടെ പോകും.....! എനിക്ക് അവന്‍ ഒരുപാട് ഓറഞ്ചു വാങ്ങിത്തരുമായിരുന്നു....! അവടെ ഓറഞ്ചു മാത്രമേ കിട്ടുകയുള്ളൂ......ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലേക്കും അവിടെനിന്നാണ് ഓറഞ്ചു കൊണ്ടുപോകുക എന്നാണു കേട്ടറിഞ്ഞത്..... കിലോമീറ്ററോളം നീണ്ടു കിടക്കുന്നു .....അത്രയും വലിയ ചന്ത.....!
                അരിയും പച്ചക്കറിയും വാങ്ങാന്‍ ഞാന്‍ , ദേവസ്സിയ്ക്കൊപ്പം
പോകുന്നത് കൊണ്ട് ഞാന്‍ ഹിന്ദി ഭാഷ ഒരുവിധം മനസ്സിലാക്കിത്തുടങ്ങിയിരുന്നു.....! അപ്പോഴേയ്ക്കും അവിടെ തണുപ്പ് തുടങ്ങിയിരുന്നു......സൂര്യനെ കാണണമെങ്കില്‍ ഉച്ചയാകും.....അത്രയ്ക്ക് നല്ല മഞ്ഞായിരുന്നു അവിടെ ..... അവിടെ കൊയല ( കല്‍ക്കരി ) കമ്പനിക്കുള്ളില്‍ സുലഭമായി കിട്ടും.....അതിനാല്‍ തീ കത്തിക്കാന്‍ ഞങ്ങള്‍ ഒരു ചൂള ഉണ്ടാക്കി ......അതില്‍ ആയിരുന്നു ഞങ്ങളുടെ....പാചകം.....!
                നാഗ്പ്പൂരില്‍ ജോലിചെയ്യുന്ന സമയത്ത് കുറെ നല്ല കൂട്ടുകാരെ എനിക്ക് കിട്ടി....ആദ്യമായി.... അവിടെ കൂട്ടുകാരോടൊപ്പം എടുത്ത ഫോട്ടോ ഞാന്‍ ഇന്നും നിധിപോലെ സൂക്ഷിക്കുന്നു......! എല്ലാവരുടെയും പേരുകള്‍ എനിക്കിപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല..... എങ്കിലും അവര്‍ എല്ലാം എനിക്ക് പ്രിയപ്പെട്ടവര്‍ ആയിരുന്നു.........ഒരിക്കല്‍ ഞങ്ങള്‍ നാഗപ്പൂര്പട്ടണം കാണാന്‍ പുറപ്പെട്ടു ....ഞങ്ങള്‍ അഞ്ചോളം പേര്‍....ദേവസ്സിയായിരുന്നു മുന്നില്‍ അവന്‍ എല്ലാ സ്ഥലങ്ങളും പരിചിതമായിരുന്നു......
കമ്പനിയില്‍ നിന്ന് ഒരു മണിക്കൂര്‍ വേണമായിരുന്നു ട്രെയിനില്‍ അവിടെയ്ക്ക് പോകാന്‍  അങ്ങനെ ഞാന്‍ അന്ന് ആദ്യമായി ഇലക്ട്രിക് ട്രെയിനില്‍ കയറി.....തീവണ്ടി പാളങ്ങളുടെ ഇരുവശത്തുമായി വൃത്തിയില്ലാതെ....പായകൊണ്ടും,പ്ലാസ്റ്റിക്കുകൊണ്ടും മറച്ച കൂരകള്‍...അതില്‍ താമസിക്കുന്ന ആള്‍ക്കാരെപറ്റി ഞാന്‍ ചിന്തിച്ചു......അവരും മനുഷ്യര്‍.......! .....മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കൂരകള്‍ ....ചുറ്റിലും അഴുക്കുചാലുകള്‍......അവ നിറഞ്ഞാല്‍ ആ കൂരകളിലേക്ക്‌.....അഴുക്കു വെള്ളം നിറയും......പുഴുക്കളെക്കാളും നരകതുല്യമായി ജീവിക്കുന്ന മനുഷ്യര്‍......!
           നാഗപ്പൂര്‍.....മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം എന്നാണു അതിനെ വിശേഷിപ്പിക്കുന്നത്......വലിയ തിരക്കാണവിടെ....സൈക്കിള്‍ റിക്ഷകള്‍,ആട്ടോറിക്ഷകള്‍......എല്ലാം വലിയ സൈറന്‍ മുഴക്കി പായുന്നു.....വൃത്തിഹീനമായ പട്ടണം....! തമ്മിലടിക്കുന്ന വഴി വാണിഭക്കാര്‍.....! അതൊക്കെ കണ്ടു എനിക്ക് വല്ലാത്ത അറപ്പ് തോന്നി......അപ്പോള്‍ നമ്മുടെ നാടിനെ കുറിച്ച് ഞാന്‍ അഭിമാനിച്ചു ......നമ്മുടെ നാട് എത്ര മനോഹരമാണ്......! ( ഇപ്പോള്‍ നമ്മുടെ നാട് നരകതുല്യവും......).
           ദേവസ്സി ഞങ്ങളെ ഒരു ഇടുങ്ങിയ പ്രദേശത്തേയ്ക്ക് കൂട്ടി കൊണ്ട് പോയി.....നിങ്ങള്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു സ്ഥലം കാണിക്കാം എന്ന് അവന്‍ പറഞ്ഞു......ആ പ്രദേശത്തു വലിയ തിരക്ക്......ഞങ്ങള്‍ കുറച്ചുകൂടി മുന്നോട്ടു പോയി......ഇരുവശത്തുമായി ഒന്നിനോടൊട്ടി നില്‍ക്കുന്ന പഴയ ജീര്‍ണ്ണിച്ച    ഇരുനില കെട്ടിടങ്ങള്‍.....അവയില്‍ മുകളിലും ,താഴെയുമായി......പ്രായമുള്ളതും , പ്രായക്കുറവുള്ളതുമായ സ്ത്രീകള്‍......! അവര്‍ വഴിയാത്രക്കാരെ മാടിവിളിക്കുന്നത് കാണാമായിരുന്നു.......എനിക്ക് ആദ്യം ആശ്ചര്യമാണ് തോന്നിയത്......! എന്തായിത്....പിന്നീട് ദേവസ്സി പറഞ്ഞു തന്നു......അതായിരുന്നു നാഗാപ്പൂരില്‍ കുപ്രസിദ്ധി നേടിയ വേശ്യാത്തെരുവ്......! എങ്ങനെയെങ്കിലും അവിടെനിന്നു പുറത്തു കടക്കണമെന്നെ എനിക്കപ്പോള്‍ ഉണ്ടായിരുന്നുള്ളൂ.....
             സ്ത്രീകള്‍ ഏതെല്ലാം തരത്തില്‍......! ജീവിക്കാന്‍ വേണ്ടി അവര്‍ എന്തെല്ലാം വേഷങ്ങള്‍ കെട്ടുന്നു......നാളെയെ കുറിച്ച് അവര്‍ക്ക് ചിന്തകളില്ല......! അന്നന്നത്തെ അന്നത്തിനു വേണ്ടി അവര്‍ മാംസം വില്‍ക്കുന്നു.......അവര്‍ക്ക് സന്തോഷിക്കാന്‍ എങ്ങനെ കഴിയും.....വരുന്നവരെ ഓരോരുത്തരെ  സന്തോഷിപ്പിക്കുക എന്നത് മാത്രമേ അവരില്‍ നിഷിദ്ധമായ ജോലി......അത് അവര്‍ നീറുന്ന മനസ്സുമായി ചെയ്തു തീര്‍ക്കുന്നു...! അവര്‍ക്ക് ഇതില്‍ നിന്ന് മരിക്കുവോളം മോചനമില്ല......!
         അവിടുത്തെ കാഴ്ചകള്‍......മനംമടുപ്പിക്കുന്നതായിരുന്നു..........വൃത്തിയില്ലാത്ത അന്തരീക്ഷം.....കടിപിടികൂടുന്ന പന്നിക്കുട്ടികള്‍.............ഓര്‍ത്താല്‍ ഇന്നും അറപ്പുവരുന്ന കാഴ്ചകള്‍.......!
         എങ്ങനെയെങ്കിലും അവിടെനിന്നു പുറത്തുകടക്കണം എന്ന് മാത്രമായിരുന്നു എന്റെ അപ്പൊഴത്തെ ചിന്ത.......! ഞാന്‍ ദേവസ്സിയെയും, മറ്റുകൂട്ടുകാരെയും വിളിച്ചു വേഗം തന്നെ ആ ഗല്ലിയുടെ പുറത്തുകടന്നു..........
           പിന്നീട് അവിടെ ചുറ്റിക്കറങ്ങാന്‍ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല......ഞങ്ങള്‍ തിരിച്ചു കമ്പനിയിലേക്ക് തിരിച്ചു പോകാനുള്ള തീവണ്ടി കയറി.........!

*************************                ***************************************