Friday, June 27, 2014



വഴിയാത്രക്കാരന്‍.......
======================


മനസ്സൊരു കടലാസുതോണി....
വിദൂരസ്മൃതികളുടെയും, നിഗൂഡദു:ഖങ്ങളുടെയും,
പാപഭാരം പേറി അലയാന്‍ വിധിക്കപ്പെട്ട്,
അണയാന്‍ ഒരുതീരമില്ലാതെ, 
ആഴക്കടലിലുപേക്ഷിക്കപ്പെട്ട വെറുമൊരു കടലാസുതോണി....!

പീഡിതമായോരു ആത്മാവ് .....
വിജനമായ വഴികള്‍ പിന്നിട്ട്,
തളര്‍ന്നുറങ്ങാന്‍ ഒരു മരത്തിന്‍റെ തണല്‍ തേടിയലഞ്ഞു...!

വഴിവക്കിലൊരു മരമതിന്‍ ഇലകള്‍ കൊഴിഞ്ഞ്...,
നഗ്നമാം കൊമ്പുകളുമതിന്‍ കരിഞ്ഞചില്ലകളുമായി,
ആകാശംനോക്കി നിശബ്ദമായി കരയുന്നത് ഞാന്‍ കണ്ടു...!

വഴിതെറ്റിയെത്തിയാ ഉഷ്ണക്കാറ്റില്‍-
കൊഴിഞ്ഞോരായിലകള്‍ പറന്നുപൊങ്ങിയാകാശ-
വിസ്മൃതിയില്‍ ആണ്ടുപോകുന്നതും ഞാന്‍ കണ്ടു....!

ഇനിയുമൊരുപാട് ദൂരം താണ്ടണമെനിക്കീ -
വഴി വളവും തിരിവുമായ്....!
പല നാടുകള്‍, നഗരങ്ങളെന്നിലെ- 
വഴിയിലെയോരോ ഇടത്താവളം...!
ലക്ഷ്യമിതൊന്നുമാത്രം എന്‍റെ , 
കര്‍മ്മബന്ധത്തിന്‍റെ ഗന്ധം ചുരത്തുന്ന മണ്ണ്….!
ആ ഗന്ധത്തില്‍ നിന്നെന്‍റെ ഓര്‍മ്മകള്‍ ഉണരുന്നൂ…..
ഉണര്‍ന്നോരാ ഓര്‍മ്മകളില്‍ ഞാന്‍ പുനര്‍ജ്ജനിച്ചു....!

=========================
അജയ്മാധവ്-ശൂരനാട്
26/06/2014 , Fujairah , U.A.E

( ഫോട്ടോ കടപ്പാട് : ശ്രീ. ശ്രീകുമാര്‍ വാര്യര്‍ )





Thursday, May 29, 2014

മഞ്ഞലയൊഴുകുന്ന താഴ്വര........

മഞ്ഞലയൊഴുകുന്ന താഴ്വര........
-------------------------------------------------


മൂടികെട്ടികിടക്കുന്ന ആകാശത്തിനു കീഴെ ഒരു മഴ തൂങ്ങിനില്‍പ്പുണ്ട്, പെയ്തുതീരാന്‍ വെമ്പുന്ന ആ മഴമേഘങ്ങളെ നോക്കി ജനാലയുടെ അരികിലുള്ള ചാരുകസേരയിന്മേല്‍ മീര ഇരുന്നു. മുഖത്തു വച്ചിരുന്ന കണ്ണടയൂരി അവള്‍ മേശമേലേയ്ക്കു വച്ചു. ആ മഴമേഘം കണക്കെ അവളുടെ മനസ്സും മൂടികെട്ടികിടന്നു....! ഓര്‍മ്മകളിലും കാഴ്ചകളിലും മൂടല്‍ ബാധിച്ച് മറ്റേതോ ലോകത്തേയ്ക്കും, കാഴ്ചകളിലേക്കും പോകുന്നത്പോലെ തോന്നി അവള്‍ക്ക്. അവ്യക്തമായ പലതരം ചിത്രങ്ങളും, ഓര്‍മ്മകളും തന്നിലേക്ക് വന്നണയുന്നത് പോലെ തോന്നി മീരയ്ക്ക്...! കണ്ണുകളടച്ച്‌ ഒരു സ്വപ്നത്തിലെന്നപോലെ പതുക്കെ പിറകിലേക്ക് ചാരിയിരുന്നു. അവളുടെ ഓര്‍മ്മകള്‍ നെയ്ത്തിരിപോലെ എരിഞ്ഞടങ്ങിയ ഒരു നഷ്ടപ്രണയത്തിലെ വേദനിപ്പിക്കുന്ന ചിത്രങ്ങളിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു.

ഒരിക്കലെങ്കിലും അവന്‍ തന്നെ പ്രണയിച്ചിരുന്നോ.....? ഒരു നിമിഷമെങ്കിലും.....? ഉണ്ടാകില്ല....! ഉണ്ടായിരുന്നെകില്‍ ഇങ്ങനെ തന്നെ തനിച്ചാക്കി ഒരിക്കലും അവനു പോകാന്‍ കഴിയുമായിരുന്നില്ല.....! അതോ തന്നോടുള്ള ഇഷ്ടകൂടുതല്‍ അവനൊരു ആവേശമായതാണോ കാരണം....? അപ്പോള്‍ താനല്ലേ തെറ്റുകാരി....? ഒരു പ്രണയപൂക്കാലം തനിക്കു സമ്മാനിച്ച് അവന്‍ പോയ്‌മറഞ്ഞു.....! ചിലമ്പിച്ച ഒരൊച്ച മാത്രം തന്‍റെ ചെവിയില്‍ മന്ത്രിച്ച്‌, എന്‍റെ കണ്ണീരൊപ്പാന്‍ പോലും നില്‍ക്കാതെ നീ പിടഞ്ഞകന്നതെന്തേ.....? ഒരായിരം ചോദ്യങ്ങളും, മറുപടികളും കൊണ്ട് മീരയുടെ മനസ്സ് ഉഴലുകയായിരുന്നു...!

ഒരിക്കലവന്‍ വരും...! പ്രണയം പെയ്തിറങ്ങുന്ന നിലാവത്ത് ഒച്ചയുണ്ടാക്കാതെ വന്ന്‍ തന്നെയാ കരവലയത്തിലൊതുക്കും, തന്നില്‍ നിന്നുയരുന്ന നേര്‍ത്ത തേങ്ങലകറ്റുവാന്‍ തന്നെ ആ നെഞ്ചിലേക്ക് ചേര്‍ത്തണയ്ക്കും....! തന്‍റെ മിഴിയിണകളില്‍ നിന്നുമൂര്‍ന്നിറങ്ങുന്ന നീര്‍മണികളെ ആ ചുണ്ടാല്‍ തുടയ്ക്കും....! അപ്പോള്‍ അവന്‍ നേര്‍മ്മയുള്ള ചന്ദനം മണക്കുന്ന വെളുത്ത്തിളങ്ങുന്ന വസ്ത്രങ്ങളാവും ധരിച്ചിരിക്കുക, എന്‍റെ വേഷവും ഒരു മാലാഖയുടേതായിരുന്നു. അപ്പോള്‍ അവന്‍റെ മുഖം പഴയതിലും പ്രസന്നമായി കാണപ്പെടും. പിന്നെ തന്‍റെ കൈകള്‍ കവര്‍ന്ന് അങ്ങ് വിദൂരതയില്‍, ചുറ്റും മഞ്ഞുപാടകളാല്‍ മൂടികിടക്കുന്ന ഒരു താഴ്വരയിലേക്ക് അവന്‍ തന്നെ കൂട്ടികൊണ്ടുപോകും. മഞ്ഞുപുതച്ചുറങ്ങുന്ന ആ താഴ്വരയില്‍ ഞാനും അവനും മാത്രം....!

മഞ്ഞലകള്‍ മൂടിയ ആ നീലരാവില്‍ അവനെന്നോട് ചോദിക്കും "സഖീ നിന്‍റെ മിഴിയിണ തുളുമ്പുന്നതെന്തേ...? ഞാന്‍ നിന്നെ വിട്ടെറിഞ്ഞ്‌ പോയതല്ല, അതിനെനിക്കാവുകയുമില്ല.....! നിനക്കോര്‍മ്മയില്ലേ അന്ന് നിന്‍റെ പിറന്നാള്‍ ദിവസം ഞാന്‍ നിന്‍റെ വീട്ടിലേക്കുള്ള യാത്രയില്‍ ആയിരുന്നു ....! നിന്നെ കാണാനുള്ള ധൃതിയില്‍ ഞാന്‍ മറ്റൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല....! തിരക്കേറിയ വീഥിയില്‍ ഞാന്‍ ഒന്നും നോക്കിയില്ല, എന്‍റെ കണ്‍മുന്നില്‍ നിന്‍റെ ചിരിക്കുന്ന മുഖവും നിനക്ക് നല്‍കാനുള്ള സമ്മാനവും മാത്രമേ ഉണ്ടായിരുന്നുള്ളു....! പെട്ടെന്ന് എന്നെ ആരോ വിളിക്കുന്നതായി എനിക്ക് തോന്നി....., ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കിയതെയുള്ളൂ...., എന്നിലേക്ക്‌ എന്തോ പാഞ്ഞുവന്നതുമാത്രമേ എനിക്കോര്‍മ്മയുള്ളൂ......! അപ്പോള്‍ താന്‍ അവന്‍റെ ചുണ്ടുകളില്‍ കൈവിരലുകള്‍ അമര്‍ത്തി വേണ്ടായെന്ന് പറയുമ്പോള്‍ പോലും ആ കാഴ്ചകള്‍ കൂടുതല്‍ തെളിമയോടെ എന്‍റെ മനസ്സില്‍ തെളിഞ്ഞു...!

“തിരക്കേറിയ ആ വലിയ വീഥിയുടെ ഒരു വശത്ത്‌ ആള്‍ക്കൂട്ടത്തിന് നടുവില്‍ തനിക്ക് സമ്മാനം നല്‍കാനായി വാങ്ങിയ ആ പൂക്കൂടയും നെഞ്ചോടടുക്കി അവന്‍....! തലയില്‍ നിന്നും ഒലിച്ചിറങ്ങുന്ന കട്ടപിടിച്ചചോര ചതഞ്ഞരഞ്ഞ പൂക്കളിലേക്ക്‌ ഇറ്റിറ്റു വീഴുന്നു...! താന്‍ ഒന്നേ നോക്കിയുള്ളൂ...! ഓടിയെത്തി താന്‍ അവനെ തന്‍റെ നെഞ്ചോട്‌ ചേര്‍ത്ത് വച്ച്...., ചുറ്റിനും നില്‍ക്കുന്ന ആളുകളെ വൈരാഗ്യത്തോടെ പകച്ചു നോക്കി....! മുഖത്തമരുന്ന ഒരു മരവിപ്പിന്‍റെ നനവ് അവന്‍റെ കൈവിരലുകള്‍ ആണെന്ന് താന്‍ അറിഞ്ഞു...! താന്‍ ആ മുഖത്തേയ്ക്ക് നോക്കുമ്പോഴും അവന്‍റെ ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു...! ആരൊക്കെയോ ചേര്‍ന്ന് തന്നെ വലിച്ചു മാറ്റുന്നത് മാത്രമേ ആ ഓര്‍മ്മയിലുള്ളൂ....! കണ്ണിനും മനസ്സിനും പിന്നെ ഒരു മരവിപ്പ് മാത്രമായിരുന്നു.....!

ഓര്‍മ്മയിലേക്ക് തിരികെയെത്തിയപ്പോള്‍, നീയിനി എന്നരുകിലേക്ക് വരില്ല എന്ന് ഞാന്‍ അറിഞ്ഞപ്പോഴും, എനിക്ക് നീ നല്‍കിയ പ്രിയമേറിയ നിമിഷങ്ങള്‍ മാത്രമായിരുന്നു കൂട്ടിന്...! ഇപ്പോഴും എന്നോര്‍മ്മകളില്‍ നീ എന്നരികിലേക്ക് എത്തുന്നതും ആ നിമിഷങ്ങളുടെ പ്രിയത കൊണ്ടല്ലേ...?

വെള്ളിനിലാവ് വീഴുന്ന താഴ്വരയില്‍ എങ്ങും ഒരു പുകപോലെ മഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു അപ്പോഴും....! താനെതോ മുനമ്പിന്‍റെ അഗ്രഭാഗത്തായി അവനോടൊപ്പം നില്‍ക്കുകയാണെന്ന് അവള്‍ക്ക് തോന്നി...! അവന്‍ എന്നെ നോക്കി പുഞ്ചിരിച്ചു, ഞാനും....! തന്നെ അവന്‍ തന്‍റെ കൈകളാല്‍ കോരിയെടുത്തു പതുക്കെ മുന്‍പോട്ട് നടന്നു, അല്ല പറക്കുകയായിരുന്നുവോ....? ഞാന്‍ ഒന്ന് താഴേയ്ക്ക് നോക്കി താഴെ അഗാഥമായ ഗര്‍ത്തം ......! കണ്ണുകള്‍ ഞാന്‍ മുറുകെയടച്ചു...എന്ത് സുഖമുള്ള യാത്ര.....! മഞ്ഞലകളില്‍ തട്ടി തഴുകി അങ്ങനെ അങ്ങ് താഴേയ്ക്ക്.....!

എന്ത് സുഖമാണ് ഈ യാത്രയ്ക്ക്....! നീയെന്തേ മുന്‍പേ പോയപ്പോള്‍ എന്നെയും കൂട്ടിയില്ല....? ഇങ്ങനെ ഈ മഞ്ഞുപാളികള്‍ക്ക് മുകളിലൂടെ കൈകള്‍ കോര്‍ത്ത് ‌ പറന്നു നടക്കാന്‍ എന്ത് രസം...! മനമിടറാതെ കാലങ്ങളിനിയും ഇവനോടൊപ്പം കഴിയാം......! ഇനി എന്നിലെ മിഴിനീരൊഴുക്കാതെ നിന്നോടൊപ്പം സുഖമായുറങ്ങാം....!

അപ്പോഴും ആഞ്ഞു വീശിയ കാറ്റില്‍ തെറിച്ചു വീണ മഴത്തുള്ളികള്‍ ആ കണ്ണടയില്‍ ഒരു മൂടല്‍ മഞ്ഞുപോലെ പടരുന്നുണ്ടായിരുന്നു...!, മഴയുടെ കുളിരും, പുതുമണ്ണിന്‍റെ സുഗന്ധവും അറിയാതെ മീര അവള്‍ ഒരു യാത്രയിലായിരുന്നു....., മഞ്ഞലകളിലൂടെ ഒഴുകി...ഒഴുകി........

------------------------- ----------------------------

അജയ്മാധവ്- ശൂരനാട്
29/05/2014
Fujairah , U.A.E

Wednesday, May 28, 2014

ആ നിലാ സന്ധ്യയില്‍......

ആ നിലാ സന്ധ്യയില്‍...... 
-------------------------------------------


അസ്തമയം കഴിഞ്ഞോരാ നിലാസന്ധ്യയില്‍ 
കുളികഴിഞ്ഞീറനാം വാര്‍മുടി, 
നിന്‍ കൈവിരല്‍ തുമ്പാല്‍ കുടഞ്ഞും,
തെളിഞ്ഞൊരാ നെറ്റിമേല്‍, വിയര്‍പ്പില്‍-
കുതിര്‍ന്നോരാ മഞ്ഞള്‍ക്കുറിയണിഞ്ഞ്,
ചെങ്കടല്‍ പകുത്ത ചുണ്ടിണകളില്‍ വിടര്‍ന്നൊരു-
പുഞ്ചിരിനാളം കൊളുത്തി നീയെന്നരികത്തണഞ്ഞപ്പോള്‍ 
മഴകാത്തുകിടക്കും വയല്പ്പൂവ് പോലെ 
നിന്‍കണ്ണിണകളില്‍ തിരതല്ലിയെത്തുമാ, 
പുതുവെട്ടം ഞാന്‍ കണ്ടു പെണ്ണേ.....!!

നമുക്കാ നിലാവ് പെയ്യുന്ന ഇറയത്തേയ്ക്ക് പോകാം
അവിടെ രാപ്പാടിയോടൊത്തൊരു കഥ പറഞ്ഞിരിക്കാം. 
നെടുനിശ്വാസത്തിന്‍റെ നനവുള്ളോരാ ചൂട്
നീയെന്‍ മുഖത്തേയ്ക്കൊഴുക്കിയപ്പോള്‍,
ശിലകളുറങ്ങുന്ന എന്‍റെ മാറില്‍ തുടിയുണരുന്നതും 
വനലഹരിപോലെ എന്‍റെ സിരകളുണരുന്നതും 
വിരഹത്തിന്‍റെ ഇടനാഴികളില്‍ നിന്നും 
പ്രണയാര്‍ദ്രമായ കുത്തൊഴുക്കിലേക്ക് ഞാനൊഴുകിയതും 
ഈ വനവാസ കാലത്തിലും ഞാനോര്‍ക്കുന്നു പ്രിയേ....! 

------------------------------------- ---------------------------------- 

അജയ്മാധവ്-ശൂരനാട്
28/05/2014
Fujairah , U.A.E

Tuesday, May 27, 2014

“പിന്‍വിളി......!”

“പിന്‍വിളി......!”


       സന്ധ്യയുടെ നെറുകയില്‍ ചാഞ്ഞുതുടങ്ങിയ ഇരുട്ടിനെ വകവയ്ക്കാതെ ഇളകികിടന്ന മണല്‍ത്തിട്ടയില്‍ ഇരുന്നുകൊണ്ട് ഉള്ളംകയ്യില്‍ മണ്‍തരികള്‍ വാരിയെടുത്ത് കൈക്കുമ്പിളില്‍ മുറുകെ പിടിക്കുകയും അതിനെ സ്വതന്ത്രമാക്കുകയും ചെയ്തുകൊണ്ടിരുന്നു അവന്‍. അപ്പോള്‍ അവന്‍റെ മനസ്സിലെ ചിന്തകളും, മുഖത്തെ പേശികളും മുറുകുകയും അയയുകയും ചെയ്തുകൊണ്ടിരുന്നു.

      കടല്‍ക്കരയില്‍ സ്ഥാപിച്ചിരുന്ന വിളക്കില്‍ നിന്ന് പരക്കുന്ന മങ്ങിയ വെളിച്ചത്തില്‍ ദൂരെ ഒരു കൊച്ചു പെണ്‍കുട്ടി തിരകളോട് കൊഞ്ചുന്നത് കാണാം....! ഇരമ്പിവരുന്ന തിരകളോട് തന്നെ പിന്തുടരുവാന്‍ കൈകള്‍ കാണിച്ച് കുണുങ്ങിചിരിച്ച് തിരിഞ്ഞോടുന്നതും, തിരകള്‍ കരയൊഴിഞ്ഞ് പിന്‍വാങ്ങുമ്പോള്‍ ആഹ്ലാദത്തോടെ അതിനെ പിന്തുടരുന്നതും, അവളെതന്നെ നോക്കിയിരിക്കുന്ന അവളുടെ മാതാപിതാക്കളെയും അവന്‍ അവിടെ കണ്ടു....! അവരുടെ സന്തോഷം മുഴുവന്‍ ആ കൊച്ചുമുടുക്കിയുടെ വികൃതികളില്‍ ആണ്....!

     കടല്‍ക്കരയോട് ചേര്‍ന്ന് പണികഴിപ്പിച്ചിരുന്ന സിമന്റുബഞ്ചില്‍ തന്‍റെ പ്രണയിനിയുടെ മടിയില്‍ തലചായ്ച്ച് പരസ്പരം പരിസരബോധമില്ലാതെ കിന്നരിക്കുന്ന കമിതാക്കളെയും അവന്‍ അവിടെ കണ്ടു....!

    ഒരു തടികമ്പിന് ചുറ്റും വര്‍ണ്ണകടലാസുകളില്‍ നിര്‍മ്മിച്ച പമ്പരങ്ങള്‍ വിറ്റ് അന്നത്തെ അന്നത്തിനു വഴിതേടുന്ന ഒരു കൊച്ചു ബാലന്‍. അവന്‍റെ മുഷിഞ്ഞവേഷവും, രൂപവും  പലരിലും അറപ്പുളവാക്കുന്നു എന്ന് അവനെ ആട്ടിയോടിക്കുന്ന അവരുടെ ആംഗ്യഭാഷയിലൂടെ വ്യക്തമാകും.....! ജീവിക്കാനുള്ള സ്വാതന്ത്ര്യം ആ ചെറു ബാലന് നിക്ഷേധിക്കപ്പെട്ടിരിക്കുന്നു...!

    തിരകള്‍ ആഞ്ഞടിക്കുന്ന കടലിറമ്പിലൂടെ കഴുത്തില്‍ ചുറ്റിക്കെട്ടിയ ഒരു നിറംമങ്ങിയ തോര്‍ത്തുമുണ്ടും, കയ്യില്‍ നീളമുള്ള ഒരു സേര്‍ച്ച്‌ ലൈറ്റും പാകമാകാത്ത കാക്കിവേഷവും ധരിച്ച് ഒരു പാറാവുകാരന്‍ കടല്‍ക്കരയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട് കടലെടുക്കുന്ന ജീവനുകളെ രക്ഷപെടുത്താന്‍ നിയമിക്കപ്പെട്ട ‘ജീവന്‍റെ കാവല്‍ക്കാരന്‍”...!

    അപ്പോഴേയ്ക്കും ഇരുട്ടിന്‍റെ കനം കൂടിക്കൂടി വന്നു, ദൂരെ തിരയില്‍ പൊങ്ങിയും താഴ്ന്നും നീങ്ങുന്ന ഇത്തിരിവെട്ടങ്ങള്‍...! മീന്‍പിടുത്തക്കാരുടെ വള്ളങ്ങള്‍ ആകാമത് അല്ലെങ്കില്‍ അവരുടെ ബോട്ടുകള്‍.....! ആളുകള്‍ കടല്‍ക്കരയില്‍ നിന്നും ഒഴിഞ്ഞുതുടങ്ങിയിരിക്കുന്നു, ഇപ്പോള്‍ ആ കടല്‍ക്കരയില്‍ താനും, ആ പാറാവുകാരനും തെണ്ടിനടക്കുന്ന ചില ചാവാലി നായ്ക്കളും മാത്രം....! വഴിവിളക്കിന്‍റെ വെളിച്ചം ഇപ്പോള്‍ കൂടുതല്‍ മങ്ങിയോ....? അതോ തനിക്കു തോന്നുന്നതാകുമോ....?

‘നിങ്ങള്‍ പോകുന്നില്ലേ....?’

ചോദ്യം കേട്ട് അവന്‍ ഒന്ന് ഞെട്ടിയെന്നു തോന്നുന്നു.....! ‘ആ പാറാവുകാരന്‍ ആണ്...!’

“പോകണം......സമയമായില്ല....!” നല്ല കാറ്റുണ്ട്..., ഇപ്പോള്‍ ഇങ്ങനെ ഒറ്റയ്ക്കിരിക്കാന്‍ നല്ല സുഖം....! അവന്‍ അയാളുടെ ചോദ്യത്തിന് മറുപടി കൊടുത്തു.

മറുപടി ഇഷ്ടപ്പെടാത്തത് കൊണ്ടായിരിക്കാം അയാള്‍ ഒന്ന് ഇരുത്തിമൂളിയിട്ടു മണല്‍ത്തരികളെ ചവുട്ടിമെതിച്ചു കടന്നുപോയി....!

അപ്പോള്‍ അവന്‍ ചിന്തിച്ചു.... “ഇപ്പോള്‍ താനും ഈ മണല്‍ത്തരികളും ഇരമ്പിയെത്തി പതഞ്ഞുപൊന്തി കരകളെ പുണരുന്ന ഈ തിരകളും മാത്രം....! ദൂരെ പതഞ്ഞുപൊന്തുന്ന തിരകളില്‍ മങ്ങിയവെളിച്ചത്തിന്‍റെ ചെറുതിളക്കം കാണാം...! കാതുകളില്‍ മറ്റ് ശബ്ദങ്ങളൊന്നും കേള്‍ക്കാനില്ല, തിരകളുടെ അട്ടഹാസവും കടലിന്‍റെ ഇരമ്പലും മാത്രം...!”

കൈകളില്‍ മുറുകെ പിടിച്ചിരുന്ന മണ്‍ തരികളെ സ്വതന്ത്രമാക്കി അവന്‍ പതുക്കെ എഴുന്നേറ്റു. കാലില്‍ കിടന്ന തോല്‍ചെരുപ്പ് അവിടെ തന്നെ അഴിച്ചുവെച്ചിട്ട് തന്‍റെ കാല്‍ക്കീഴിലെ മണ്‍തരികളെ നോവിക്കാതെ അയാള്‍ മുന്‍പോട്ടു പതുക്കെ നടന്നു....!

കുറെ മുന്‍പോട്ടു നടന്നപ്പോള്‍ അയാള്‍ ഒന്ന് നിന്ന് ചുറ്റിലും ഒന്ന് നോക്കി. കാലുകള്‍ക്ക് നനവ്‌ പടരുന്നത്‌ അവന്‍ അറിയുന്നുണ്ടായിരുന്നു. കാല്‍ക്കീഴില്‍ നിന്നും എന്തോ ചോര്‍ന്നുപോകുന്നതുപോലെ...!

അവന്‍ താഴേയ്ക്ക് നോക്കി, അതെ തന്‍റെ കാലുകള്‍ നനഞ്ഞ പൂഴിയിലേക്ക് ആണ്ടു പോകുന്നു....! കാലുകള്‍ നല്ല ബലമായിതന്നെ മുകളിലേക്ക് വലിച്ചു...! അപ്പോള്‍ മറ്റേക്കാലും താഴുന്നു....! അവന്‍ മുന്നിലേക്ക് നോക്കി ദൂരെ പൊങ്ങിമറിഞ്ഞ് ആര്‍ത്തിയോടെ തന്‍റെ നേര്‍ക്കടുക്കുന്ന വന്‍തിരയെ അവന്‍ കണ്ടു.....!

‘മോനേ....!’

‘അവന്‍ ഒരു പിന്‍വിളികേട്ടപോലെ തിരിഞ്ഞു നോക്കി...!’

“അമ്മയല്ലേ തന്നെ വിളിച്ചത്....., അതോ തന്‍റെ തോന്നലാകുമോ....?”

അവന്‍ വീണ്ടും മുന്‍പോട്ടു നടക്കാന്‍ ശ്രമിച്ചു...!

“മോനേ....കൃഷ്ണാ.....”

“അതേ....തന്‍റെ അമ്മയാണ്...അമ്മയെന്തേ ഇവിടെ....ഈ നേരത്ത്...? താന്‍ ഇവിടെയുണ്ടെന്നു ആരു പറഞ്ഞു കാണും....? എല്ലാം തന്‍റെ തോന്നലുകളാകും...!

വീണ്ടും അവന്‍ തിരിഞ്ഞപ്പോഴേയ്ക്കും അവനെയും കടപുഴക്കി ആ തിരമാല കരയിലേക്ക് ആഞ്ഞടിച്ചു....!

തലയ്ക്കുമുകളിലൂടെ പാഞ്ഞുപോകുന്ന ഒരു പ്രളയത്തെ അവന്‍ ഒരു നിമിഷം കണ്ടു...! പിന്നെ പതുക്കെ അവന്‍റെ കാഴ്ചകളെ മറച്ച് മണ്തരികളെത്തി....!

**********************                  *****************************

മങ്ങിയ ഓര്‍മ്മകള്‍ പതുക്കെ മാഞ്ഞ് കാഴ്ചകള്‍ക്കും ഓര്‍മ്മകള്‍ക്കും  വ്യക്തതയായപോള്‍ തന്‍റെ മുടിയിഴകളിലൂടെ ഇഴഞ്ഞുനീങ്ങുന്ന വിറയാര്‍ന്ന കൈകളുടെ തുടിപ്പ് അവന്‍ തിരിച്ചറിയുകയായിരുന്നു....!

“അമ്മ...! അമ്മേ......ഞാന്‍....അവന്‍റെ വാക്കുകള്‍ മുറിഞ്ഞു....!”

അവന്‍റെ മുഖത്തേയ്ക്ക് ഇറ്റിറ്റ് വീണ ആ കണ്ണീര്‍ചൂടില്‍ ഒരു ജന്മത്തിന്റെ മുഴുവന്‍ സ്നേഹവും, വേദനയും ഉണ്ടെന്നു അവനു തോന്നി....! അവന്‍ പതുക്കെ ആ ചുക്കിച്ചുളിഞ്ഞ കൈകളില്‍ അമര്‍ത്തിപ്പിടിച്ചു......, ജീവിക്കാനുള്ള അടങ്ങാത്ത ആഗ്രഹത്തോടെ....!!!


അപ്പോഴും ആ കടല്‍ക്കരയില്‍ ആ പാറാവുകാരന്‍ തന്‍റെ പതിവ് ജോലി തുടര്‍ന്ന് കൊണ്ടേയിരുന്നു....., കടലെടുക്കുന്ന ജീവനുകളെ കരയിലെത്തിക്കാനുള്ള പാടുപെടല്‍.....! “ജീവന്‍റെ കാവലാള്‍...!”


---------------------------------------------------------------------------------------------------------------------------------------------------

അജയ്മാധവ്-ശൂരനാട്.

Monday, March 31, 2014

പുഴമരിക്കുന്നു....!

പുഴമരിക്കുന്നു....!


വയറൊട്ടി വലിഞ്ഞോരീ പുഴമരിക്കുന്നു....!
നനയാതെ തൊണ്ടകീറി ചത്തുവീഴുമീ കാട്ടുമക്കള്‍...!
കുടലുകള്‍ കരിഞ്ഞ്,
പൊടിപറക്കും പഴയൊരാ കാടുകള്‍ ....!
വരണ്ടുകീറി ഉഴലുമാ നെല്‍പ്പാടങ്ങള്‍,
കിണറുകള് താവളമാക്കി ചിതലുകള്‍...!

തീക്കാറ്റില്‍ നിലംപൊത്തി, വന്മരങ്ങള്‍...!
ചിറകടിയില്ലാത്ത കിളിക്കൂടുകള്‍....!
വെട്ടിനുറുക്കിയാ സൗന്ദര്യം....,
പെയ്തൊഴിഞ്ഞോരാ സൗരഭ്യം.

മണ്ണ്ചുട്ടു കീശവീര്‍പ്പിച്ചവര്‍,
പുഴയും,നീര്‍ച്ചാലും കീറിവിറ്റവര്‍,
കടലുവില്‍ക്കാന്‍ വിലപേശുവോര്‍,
തെരുവില്‍ മകളെ ചരക്കാക്കിവയ്ക്കുവോര്‍....!

തീപിടിപ്പിക്കും ചിന്തകള്‍,
ശീതളമുറികളില്‍ ചര്‍ച്ചകള്‍,
വെളുക്കെചിരിക്കുന്ന രാഷ്ട്രീയഹിജഡകള്‍,
നാമിത് ദിനങ്ങളില്‍ കാണുന്ന കാഴ്ചകള്‍.....!

പ്രകൃതിയോടു മാനവന്റെ-
ക്രൂരകാരുണ്യചുംബനം.
കാതലും,ഫലവും ക്ഷയിച്ചീ ഭൂവിതാ,
മുക്തിമാത്രം കാത്ത്, അന്ത്യനേരവും കാത്ത്...!

---------------------------------------------------------


അജയ്മാധവ്-ശൂരനാട്
31/03/2014
Fujairah, U.A.E


Thursday, March 27, 2014

വെറുതെയൊരു മോഹം.....

വെറുതെയൊരു മോഹം...........


ഒന്നുഞാന്‍ ചോദിക്കട്ടെ...എന്‍പ്രിയേ...,
എന്‍റെയീ ദേഹത്തോട്....ഹൃദയത്തിനോട്....,
ഒന്ന് ചേര്‍ന്നുനില്‍ക്കാമോ.....?
നിന്നിലെ ചുടു നിശ്വാസങ്ങള്‍, നിന്നിലെ സുഗന്ധം,
എന്നിലേക്ക്‌ കൂടി പകരാനാണ്....! 
ഈ നിലാമഴയില്‍ നീയെന്നിലേക്ക്
ചേര്‍ന്ന് നില്‍ക്കുമ്പോള്‍,
നിന്‍റെയീ ഹൃദയതാളത്തിനൊപ്പം,ചേര്‍ന്ന്-
എന്‍റെയീ തുടിതെറ്റുന്ന മിടിപ്പുമായൊരു,
സമദൂര സഞ്ചാരത്തിനെനിക്ക് കൊതിയായി.
വരണ്ടുകീറിയ എന്‍റെയീ ചുണ്ടുകളെ,
നിന്‍റെയീ ചുണ്ടുകളിലെ മൃദുകണങ്ങള്‍ കൊണ്ടൊന്ന്,
നനയ്ക്കാനായ് ഞാന്‍ കൊതിക്കുന്നു.
കറുത്ത മൂടുപടമണിഞ്ഞ,
എന്‍റെയീ കണ്ണുകളെ പ്രഭാപൂര്‍ണ്ണമായൊരീ-
നിന്‍ നീര്‍മിഴികള്‍ കൊണ്ട് പ്രകാശിതമാക്കാന്‍,
എനിക്കേറെ മോഹം....!
ഒന്നുഞാന്‍ ചോദിക്കട്ടെ...എന്‍പ്രിയേ...,
എന്‍റെയീ ദേഹത്തോട്....ഹൃദയത്തിനോട്....,
ഒന്ന് ചേര്‍ന്നുനില്‍ക്കാമോ.....?
-------------------------------------------------------------

അജയ്മാധവ്-ശൂരനാട്
27/03/2014

Fujairah,U.A.E

തിരിച്ചു പോക്ക് ....

തിരിച്ചു പോക്ക് ....
------------------------------

ഹൃദയം നെടുകെ മൂര്ച്ചയേറിയ വാക്കിനാല്‍ വരയപ്പെടുമ്പോള്‍
രക്തം അണപൊട്ടി പുറത്തേയ്ക്ക് ഒഴുകണമെന്നില്ല......!
ഹൃദയരക്തം ആദ്യം കിനിയും, പിന്നീട് ചെറരുവികളായ്
നാലുപാടേയ്ക്കും പടരും.
പടര്ന്നു ,പടര്ന്നു എല്ലാ നാഡീഞരമ്പുകളിലും വ്യാപിക്കും....!
പിന്നീട് പുറത്തേയ്ക്കൊഴുകാന്‍ ഇടമില്ലാതെ അല്ലെങ്കില്‍,
പുറത്തേയ്ക്ക് ഒഴുക്കാന്‍ ആശിക്കാതെ
ആ ശരീരം എല്ലാം തന്നില്‍ തന്നെ അടക്കിനിര്ത്തും.
പിന്നീട് അതൊരു ആവേശമായി മസ്തിഷ്കത്തിലേക്ക്‌ പടര്ന്നു കയറും,
പടര്ന്നു കയറിയ ഹൃദയരക്തം തന്റെ ശരീരത്തില് തന്നെ മരവിപ്പിച്ച് നിര്ത്തും.
ചില നിമിഷങ്ങളില്‍ ഉഷ്ണചൂടില്‍ മരവിപ്പ് മാറി
വിദ്യുത്പ്രവാഹം പോലെ വ്യാപിക്കും.
ആ ചൂടില്‍ അത് ഒരു നേരിപ്പോടായ് നീറിനീറി
ഒരിക്കല്‍ അഗ്നിപര്വ്വതമായ് പൊട്ടിത്തെറിക്കും.
അപ്പോള്‍ സ്വയം നശിക്കാനോ....,
മറ്റുള്ളവയെ നശിപ്പിക്കാനുള്ള ഊര്ജ്ജവുമായി പിന്നെ ഒരു പാച്ചിലാണ്.
തനിക്കെതിരെ വരുന്ന എന്തിനെയും,ഏതിനെയും
നിഷ്പ്രയാസം പിന്തള്ളി ആ ആവേശം
ആ ശരീരത്തിനെ മുന്നോട്ടുകുതിപ്പിക്കും.
അവസാനം ഒരു പിടി ചാമ്പലായ.......തന്റെ ഓര്മ്മകളെ
വിലപേശാനുള്ള ദാനമായി അവശേഷിപ്പിച്ച് ഒരു മടക്ക യാത്രയാണ്....
അനന്തതയിലേക്ക്..............!

-----------------------------------------------------------------
അജയ്മാധവ്-ശൂരനാട്

25/03/2014 ,Fujairah , U.A.E

മായാത്ത കിനാവുകള്‍.....


മായാത്ത കിനാവുകള്‍.....


എന്നും ചിരിക്കുന്ന നിലാവിന്റെ ധന്യത,
നിന്‍ മുഖകാന്തിയില്‍ കണ്ടു.
നിന്നെ തലോടുന്ന പൂന്തെന്നലെപ്പോഴും,
എന്നിലെ സൌരഭ്യമായി......!
കാണാതെ ചിരിതൂകും നിന്‍-
ചുണ്ടിലെ ചെങ്കതിര്‍ കണികകളീ-
പ്പൊന്‍വെയില്‍ പ്രഭയിലോ.....
എന്നിലെ പുളകങ്ങളായി.....!
പണ്ടുനാമൊരുമിച്ചു നെയ്ത കിനാക്കളെ,
മറവിയ്ക്കും മായ്ക്കുവാനാവോ.....?

--------------------------------------------------------------------


അജയ്മാധവ്-ശൂരനാട്
25/03/2014

Fujairah,U.A.E

Friday, March 14, 2014

തെളിയും നിലാവ്


 
*** തെളിയും നിലാവ്........
************************

നിന്‍ കണ്ണുകളെന്തിനു വെറുതേ...ഈ-
നൊമ്പരകാഴ്ചകള്‍ കാണാനോ.....?
നിന്‍ കാതുകളെന്തിനു വെറുതേ...ഈ-
നൊമ്പരവാക്കുകള്‍ കേള്‍ക്കാനോ.....?
എന്‍നെഞ്ചിലൂറുന്നോരലിവോ....., അത്-
നീ തേടുന്നോരാ സ്നേഹാമൃതമോ....?

വര്‍ണ്ണങ്ങള്‍ ചാലിചോരെന്‍ കനവ്‌....., നിന്‍-
മുഖചിത്രത്തിലായ്‌ പകര്‍ന്നോട്ടെ....?
നീര്‍നിറയുമാ നിന്‍മിഴികള്‍ എന്‍-
മൃദുചുംബനം കാത്തങ്ങരിപ്പോ.....?

നിന്‍ കണ്‍കളില്‍ തെളിയും നിലാവെന്‍....,
ചിന്തകള്‍ ശോഭിതമാക്കും ...!
നിന്‍ കാതിലേക്കൊഴുകുമെന്‍ തേന്‍മൊഴികള്‍....,
നിന്‍ ചുണ്ടിലെ പുഞ്ചിരിയായ്‌ മാറും......!
എന്നും നീ കൂടെയുണ്ടെന്നാല്‍ നിനക്കായ്,
ഞാനൊരു സ്വപ്നസാമ്രാജ്യം തീര്‍ക്കും....!
ആ സന്തോഷവൃന്ദാവനത്തില്‍ നാം....,
കണ്ണനും, രാധയുമായ് മാറാം......!

*******************************
അജയ്മാധവ്-ശൂരനാട് 
12/03/2014